പൊയ്മുഖം അണിഞ്ഞ് നുഴഞ്ഞുകയറാൻ ശ്രമം!!! ഈദ് സോഷ്യൽ ചടങ്ങുമായി ജമാ അത്തെ ഇസ്ലാമി; മതഭീകരരുടെ ക്ഷണം നിരസിച്ച് അരയസമാജം

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: മതരാഷ്‌ട്രവാദത്തിന്റെ ഭീകരമുഖം മറച്ചുവെക്കാൻ ഈദ് സോഷ്യൽ ചടങ്ങുമായി ജമാ അത്തെ ഇസ്ലാമി. പ്രധാനക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും അരയ സമാജം ഭാരവാഹികളെയുമാണ് കോഴിക്കോട്ടെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടിക്ക് ക്ഷണക്കത്തുമായി വീടുകളിൽ എത്തിയതാകട്ടെ മുസ്ലിംലീഗ് നേതാവും.

ജമാ അത്തെ ഇസ്ലാമി കോഴിക്കോട് സിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഈദ് സോഷ്യൽ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലേക്കാണ് അരയ സമാജം ഭാരവാഹികളെയും ക്ഷേത്രം ഭാരവാഹികളെയും ക്ഷണിച്ചത്. സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയാണ് ക്ഷണം എന്നാണ് അവർ അവകാശപ്പെട്ടിരുന്നത്.

ക്ഷണം  തള്ളിയ അരയ സമാജം, വിദ്വേഷ പ്രചരണവും മതരാഷ്‌ട്രവാദവും കൈമുതലക്കിയ സംഘടനയ്‌ക്ക് എന്ത് സൗഹൃദമാണുള്ളതെന്ന് വ്യക്തമാക്കണമെന്ന്  ചോദിച്ചു.  മാറാട് ഹിന്ദു കൂട്ടക്കൊല നടന്ന സമയത്ത് ഭീകരവാദികളെ സംരക്ഷിക്കാനും വെള്ളപൂശാനും മുന്നിൽ നിന്ന് സംഘടന സൗഹൃദത്തെ കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണെന്ന് ബിജെപിയും ഹിന്ദു ഐക്യവേദിയും ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയുടെ യഥാർത്ഥ മുഖം മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.

സംഭവം വിവാദമായതോടെ സാങ്കേതിക കാരണങ്ങളാൽ പരിപാടി മാറ്റിവച്ചെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രതികരണം. പൊയ്മുഖം അണിഞ്ഞ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നുഴഞ്ഞു കയറാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ ശ്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

Share