ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെയും അനന്തിരവൻ അഭിഷേക് ബാനര്‍ജിയെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയ. മമതയെ കോണ്‍ഗ്രസ് ഉപാധ്യക്ഷയാക്കാമെന്നാണ് വാഗ്ദാനം. അഭിഷേക് ബാനര്‍ജിക്ക് നാഷണല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്‌തെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഗ്ദാനം മമത നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തതായി റിപ്പോർട്ടുകൾ ഇല്ല. തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നാണ് മമത മറുപടി പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം സോണിയയും മമത ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണമായും കോണ്‍ഗ്രസില്‍ ലയിക്കണം എന്ന ഉപാധി മാത്രമാണ് മമതയ്‌ക്ക് മുന്നില്‍ വച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
മമത ബാനര്‍ജി മുൻപ് കോൺഗ്രസ് നേതാവായിരുന്നു. അവിടെയുള്ള ഗ്രൂപ്പുകളിയിൽ പെട്ട് കോണ്‍ഗ്രസിൽ നിന്നും പുറത്തു ചാടിയ അവർ ശേഷമാണ് തൃണമൂല്‍ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്.
ബംഗാൾ ഭരണം പോയ ശേഷം തൃണമൂൽ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ലോക്‌സഭയില്‍ നിന്നുള്ള 20 എംപിമാര്‍ ഇതിനകം സഖ്യം തിരിഞ്ഞ് എന്‍ഡിഎയ്‌ക്ക് പിന്തുണ അറിയിച്ചിരുന്നു. വിമത നേതാവ് ഋതബ്രത ബാനര്‍ജിക്ക് 61 എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിക്കുകയും പിന്നാലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖര്‍ റോയ്യും രാജ്യസഭയില്‍ നിന്ന് രാജിവച്ചിരുന്നു. രാജ്യസഭാംഗത്വം രാജിവച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവും കൂടിക്കാഴ്ച നടത്തിയിരുന്നു.