തിരുവനന്തപുരം: ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവും കൗൺസിലറുമായ സുഗതനെ വേട്ടയാടാൻ പാർട്ടി അനുവദിക്കില്ലെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ വ്യക്തമാക്കി. സുഗതനെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും. സുഗതൻ ബിജെപിയുടെ ജില്ലാ കമ്മറ്റി അംഗവും കൗൺസിലറും ആണ്. സിപിഎമ്മും പോലീസും സുഗതനെ വേട്ടയാടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2016 ൽ സുഗതൻ വട്ടിയൂർക്കാവ് യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആയ കാലം മുതൽ ഈ ശ്രമം നടക്കുന്നു. ജനങ്ങൾക്കിടയിൽ വ്യാജ സന്ദേശം നൽകാനാണ് കാപ്പ ചുമത്തിയത്. സിപിഎമ്മും പോലീസും വിചാരിക്കുന്ന കാര്യം നടക്കുന്നില്ല. ഇതോടെ ആണ് വ്യാജ ആരോപണവുമായി മുന്നോട്ടുപോകുന്നത്.
ഉപരോധം ഉൾപ്പെടെയുള്ള കേസുകൾ എല്ലാം കൂടെ ചേർത്താണ് മുൻപ് രണ്ട്പ്രാവശ്യം കാപ്പ ചുമത്തിയത്. ഈ കേസുകളിലെല്ലാം സുഗതനെ വെറുതെ വിട്ടതാണ്. സിപിഎം കോട്ടയായ വാഴോട്ടുകോണം വാർഡിൽ ആണ് സുഗതൻ വിജയിച്ചത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും സുഗതൻ ആയിരത്തിലധികം വോട്ടിനു ജയിക്കും.
ക്രിമിനൽ ചിന്താഗതി ഉള്ള എസ്എച്ച്ഒയെ വട്ടിയൂർക്കാവിൽ ഇരുത്തിയത് മുൻ എംഎൽഎയുടെ നിർദേശ പ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. വി. കെ പ്രശാന്തിന്റെ പരാജയമാണ് എസ്എച്ച്ഒയെ പ്രകോപിപ്പിച്ചത്. 7 കേസുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ കാപ്പ ചുമത്തിയത്. സിപിഎം ക്രിമിനൽ സംഘം ക്ഷേത്രത്തിൽ പ്രശ്നം ഉണ്ടാക്കിയതാണ് സുഗതന് ജാമ്യം നിഷേധിച്ച കേസ്. ഇത് പരിഹരിക്കാൻ ആണ് സുഗതൻ എത്തിയത്. എന്നാൽ എസ്എച്ച്ഒ വിപിൻ സുഗതനെ കുടുക്കാൻ കള്ളകേസ് എടുത്തു . 4 പ്രതികൾ ആണ് ഈ കേസിൽ ഉള്ളത്. 8 ന് കോടതി സുഗതനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 5 ന് ചിക്കൻപോക്സ് വന്നു. ഇത് കാണിച്ച് വീണ്ടും കോടതിയിൽ കത്ത് നൽകി. 10 ന് രണ്ടാഴ്ച കൂടെ ഹാജരാകാൻ സമയം നൽകി. എന്നാൽ ഇതിനിടെ 9 ന് സുഗതനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടുകയായിരുന്നു.
ഹൈക്കോടതി 2 ആഴ്ച സമയം നീട്ടികൊടുക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് വീട്ടിൽ കയറി പിടികൂടിയത്. വാശിയും വൈരാഗ്യവും കാണിക്കാൻ ആണ് പൊലീസ് തോക്ക് ഉപയോഗിച്ചത്. ഇതേ എസ്എച്ച്ഒയ്‌ക്ക് ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചപ്പോൾ തോക്കെടുത്തു വെടിവെച്ച് രക്ഷിക്കാൻ സാധിച്ചില്ല.
45 വർഷം സുഖലോലുപതയോടെ കഴിഞ്ഞവർക്ക് കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുഗതന്റെ രാജി ആവശ്യപ്പെട്ടത്. സിപിഎമ്മിന് ഒരിക്കലും ഇനി തിരുവനന്തപുരം കോർപറേഷൻ കിട്ടില്ല. പൊലീസ് നടപടിയിൽ ബാലവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകും. സുഗതനെ അയോഗ്യനാക്കാൻ ആകില്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കരമന ജയൻ വ്യക്തമാക്കി.