ജയ്പൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ നാടകീയ രംഗങ്ങള്‍; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയ്‌ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ കസ്റ്റഡിയില്‍

Published by
ജനം വെബ്‌ഡെസ്ക്

പട്ന: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ക്കെതിരെ യുവജന പ്രതിഷേധം അരങ്ങേറുന്നതിനിടയില്‍ ജയ്പൂരില്‍ സംഘര്‍ഷം. തിങ്കളാഴ്ച നടന്ന പ്രതിഷേധ റാലിക്കിടെ കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകനായ അഭിജീത് ദിപ്കെയ്‌ക്ക് നേരെയാണ് ഒരു സംഘം ആളുകള്‍ അക്രമം അഴിച്ചുവിട്ടത്. പ്രതിഷേധ സ്ഥലത്ത് അനുയായികള്‍ അഭിജീത് ദിപ്കെയെ തോളിലേറ്റിക്കൊണ്ട് നീങ്ങുന്നതിനിടയിലാണ് പ്രകടനക്കാര്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഒരു സംഘം അദ്ദേഹത്തിന് നേരെ തിരിയുകയും മര്‍ദ്ദിക്കുകയുമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.

മനുവാദികളായ ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ദിപ്കെയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ തിരിച്ചടിച്ചു. മര്‍ദ്ദനം അഴിച്ചുവിട്ട സംഘത്തിലെ രണ്ട് യുവാക്കളെ ദിപ്കെയുടെ അനുയായികള്‍ വളഞ്ഞിട്ട് ആക്രമിച്ചു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉടനടി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

അക്രമം നടത്തിയ രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജയ്പൂരിലെ ഷഹീദ് സ്മാരകിലാണ് വന്‍ ജനക്കൂട്ടം ഒത്തുകൂടിയത്. അഴിമതിക്കും പരീക്ഷാ ക്രമക്കേടുകള്‍ക്കുമെതിരെ പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് യുവാക്കള്‍ പ്രകടനത്തില്‍ പങ്കെടുത്തത്.

Share