‘ഓപ്പറേഷന്‍ തൂഫാന്‍’; അരീക്കോട്ടെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന വന്‍ രാസലഹരി വേട്ട, പെണ്‍കുട്ടിയടക്കം നാലംഗ സംഘം വലയില്‍

Published by
ജനം വെബ്‌ഡെസ്ക്

അരീക്കോട്: മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് ലഹരിവില്പന നടത്തിവന്ന അന്തര്‍സംസ്ഥാന ശൃംഖലയിലെ പ്രധാനികള്‍ പോലീസ് പിടിയില്‍. അരീക്കോട് കൈപ്പകുളത്തെ ഒരു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നാലംഗ ലഹരിക്കടത്ത് സംഘത്തെ പോലീസ് കുടുക്കിയത്. ഇവരില്‍ നിന്നും വിപണിയില്‍ വന്‍ വിലമതിക്കുന്ന 14.120 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

മുഹമ്മദ് ദില്‍ഷാദ് (24), ഷഹല്‍ നമാസ് (21), സജ്മീര്‍ (34), ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായ പ്രതികള്‍. മഞ്ചേരി, അരീക്കോട്, കാവനൂര്‍, പൂക്കളത്തൂര്‍, തൃപ്പനച്ചി തുടങ്ങിയ പ്രദേശങ്ങളിലെ ലഹരി വിതരണത്തിന്റെ പ്രധാന ഉറവിടമായിരുന്നു ഈ സംഘമെന്ന് പോലീസ് വ്യക്തമാക്കുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച കൃത്യമായ രഹസ്യവിവരമാണ് പ്രതികളിലേക്ക് വഴിതുറന്നത്.

തുടര്‍ന്ന് കൊണ്ടോട്ടി എഎസ്പി കാര്‍ത്തിക് ബാലകുമാര്‍, അരീക്കോട് ഇന്‍സ്‌പെക്ടര്‍ ശൈലേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് സംഘവും അരീക്കോട് പോലീസും സംയുക്തമായി ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പേരില്‍ ലോഡ്ജില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. പോലീസിന്റെ അപ്രതീക്ഷിത നീക്കത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പിടിയിലായവരില്‍ മുഹമ്മദ് ദില്‍ഷാദ്, സജ്മീര്‍ എന്നിവര്‍ മുന്‍പും സമാനമായ ലഹരിക്കടത്ത് കേസുകളില്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ വീണ്ടും പഴയ ലഹരിവ്യാപാര ശൃംഖല സജീവമാക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ കെണിയിലാക്കാന്‍ പെണ്‍കുട്ടികളെ അടക്കം സംഘത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി കടത്തിന്റെ അന്തര്‍സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Share