ആദ്യ കളിയിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ ടുണീഷ്യന്‍ കോച്ചിനെ മാറ്റി; രക്ഷകനായി അര്‍ജന്റീനയെ വീഴ്‌ത്തിയ ഹെര്‍വ് റെനാര്‍ഡ് എത്തും

Published by
ജനം വെബ്‌ഡെസ്ക്

വാഷിങ്ടന്‍: ലോകകപ്പ് ചരിത്രത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ ഒരു അടിയന്തര നടപടിയുമായി ടുണീഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നേരിട്ട നാണംകെട്ട തോല്‍വിക്ക് തൊട്ടുപിന്നാലെ മുഖ്യ പരിശീലകന്‍ സാബ്രി ലമൂഷിയെ ടുണീഷ്യ പുറത്താക്കി. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത്രയും വേഗത്തില്‍ ഒരു പരിശീലകന്റെ സ്ഥാനം തെറിക്കുന്നത് ഇതാദ്യമായാണ്. ഫുട്‌ബോള്‍ ലോകത്തെ വമ്പന്‍ തന്ത്രജ്ഞനായ ഹെര്‍വ് റെനാര്‍ഡാണ് ടുണീഷ്യയുടെ പുതിയ അമരക്കാരന്‍.

ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടത്തില്‍ സ്വീഡന്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് (5-1) ടുണീഷ്യയെ തകര്‍ത്തത്. ഈ കനത്ത പരാജയമാണ് 54-കാരനായ ലമൂഷിയുടെ കസേര തെറിപ്പിച്ചത്. ഇതോടെ ലോകകപ്പിലെ വെറും ഒരൊറ്റ മത്സരത്തിന് ശേഷം പുറത്താക്കപ്പെടുന്ന ആദ്യ കോച്ചെന്ന നാണക്കേട് ലമൂഷിയുടെ പേരിലായി. കഴിഞ്ഞ ജനുവരിയില്‍ 2028 വരെയുള്ള നീണ്ട കരാറിലാണ് അദ്ദേഹം ചുമതലയേറ്റതെങ്കിലും വെറും ആറുമാസം മാത്രമാണ് ആ പദവിയില്‍ തുടരാനായത്.

സ്വീഡനോടേറ്റ വലിയ തോല്‍വി മാത്രമല്ല ലമൂഷിയുടെ പെട്ടെന്നുള്ള പുറത്താക്കലിന് കാരണം. ഫെഡറേഷന്‍ അധികൃതരുമായും ടീമിലെ ചില പ്രമുഖ കളിക്കാരുമായും ലമൂഷിക്കുണ്ടായിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളും ഡ്രസിങ് റൂമിലെ സമാധാനാന്തരീക്ഷം തകര്‍ന്നതും ഈ കടുത്ത തീരുമാനത്തിലേക്ക് നയിക്കാന്‍ കാരണമായെന്നാണ് സൂചനകള്‍. എന്നാല്‍ ലമൂഷിയുടെ സഹ പരിശീലകനായിരുന്ന മുന്‍ ടുണീഷ്യന്‍ താരം വഹ്ബി ഖസ്രി പുതിയ കോച്ചിന് കീഴിലും ടീമില്‍ തുടരും.

ടുണീഷ്യയെ ഇനി നയിക്കാന്‍ പോകുന്ന 57-കാരനായ ഹെര്‍വ് റെനാര്‍ഡിന്റെ മൂന്നാമത്തെ ലോകകപ്പാണിത്. മുന്‍പ് രണ്ട് വ്യത്യസ്ത രാജ്യങ്ങളെ ലോകകപ്പ് വേദിയില്‍ നയിച്ച അപൂര്‍വ്വ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. 2018ല്‍ മൊറോക്കോയെ ലോകകപ്പിലെത്തിച്ചത് റെനാര്‍ഡായിരുന്നു. കഴിഞ്ഞ 2022 ലോകകപ്പില്‍ കിരീടം നേടിയ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയെ ഗ്രൂപ്പ് ഘട്ടത്തില്‍ 2-1 ന് അട്ടിമറിച്ച് റെനാര്‍ഡിന്റെ സൗദി ലോകത്തെ ഞെട്ടിച്ചിരുന്നു.

ഇതുകൂടാതെ സാംബിയ (2012), ഐവറി കോസ്റ്റ് (2015) എന്നീ രണ്ട് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം നേടിയ ചരിത്രത്തിലെ ഒരേയൊരു പരിശീലകന്‍ കൂടിയാണ് റെനാര്‍ഡ്. നിലവില്‍ ഗ്രൂപ്പ് എഫില്‍ പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ് ടുണീഷ്യ. വരും ദിവസങ്ങളില്‍ ജപ്പാനെതിരെയും (ശനിയാഴ്ച), നെതര്‍ലന്‍ഡ്‌സിനെതിരെയും (തീയതി 25) ആണ് അവരുടെ അടുത്ത മത്സരങ്ങള്‍. ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്താന്‍ ശനിയാഴ്ച ജപ്പാനെതിരെ നടക്കാന്‍ പോകുന്ന പോരാട്ടം റെനാര്‍ഡിനും ടുണീഷ്യയ്‌ക്കും അത്യന്തം നിര്‍ണായകമാണ്.

Share