ലോകകപ്പ് കളിക്കാന്‍ കാനഡയില്‍ പ്രവേശനം നിഷേധിച്ചു; ഘാന താരം തോമസ് പാര്‍ട്ടി ഇന്ന് കോടതിയെ സമീപിക്കും

Published by
ജനം വെബ്‌ഡെസ്ക്

ടൊറന്റോ: 2026 ഫിഫ ലോകകപ്പിലെ ഘാനയുടെ ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ, ടീമിന്റെ ഡെപ്യൂട്ടി ക്യാപ്റ്റനും പ്രമുഖ മിഡ്ഫീല്‍ഡറുമായ തോമസ് ടെയ് പാര്‍ട്ടിയുടെ പങ്കാളിത്തം പ്രതിസന്ധിയില്‍. കാനഡയില്‍ പ്രവേശനാനുമതി (വിസ) നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് താരം കനേഡിയന്‍ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

നാളെ പാനമയ്‌ക്കെതിരെയാണ് ലോകകപ്പില്‍ ഘാനയുടെ (ബ്ലാക്ക് സ്റ്റാര്‍സ്) ആദ്യ മത്സരം. കാനഡയുടെ വിലക്കിനെതിരെ തോമസ് പാര്‍ട്ടി കോടതിയെ സമീപിക്കുന്ന കാര്യം ഘാന കായിക-വിനോദ മന്ത്രി കോഫി ആഡംസ് സ്ഥിരീകരിച്ചു. കോടതി വിധി അനുകൂലമാകുമെന്നും താരം ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കാനഡയിലെ ഘാന എംബസിയുടെയും സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്തുണയോടെയാണ് പാര്‍ട്ടി ഈ നിയമപോരാട്ടത്തിന് ഇറങ്ങുന്നത്. നിലവില്‍ ടൊറന്റോയിലുള്ള ഘാന ടീം ക്യാമ്പില്‍ പാര്‍ട്ടിക്ക് ചേരാന്‍ കഴിഞ്ഞിട്ടില്ല. യുണൈറ്റഡ് കിംഗ്ഡത്തില്‍ (യുകെ) താരത്തിനെതിരെയുള്ള നിയമനടപടികള്‍ ചൂണ്ടിക്കാണിച്ചാണ് കനേഡിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ വിസ നിഷേധിച്ചത്.

മുന്‍ ആഴ്‌സണല്‍ താരമായ പാര്‍ട്ടിക്കെതിരെ യുകെയില്‍ നാല് സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ഏഴ് ബലാത്സംഗക്കേസുകളും ഒരു മര്‍ദ്ദനക്കേസും നിലവിലുണ്ട്. 2020-നും 2022-നും ഇടയില്‍ നടന്നുവെന്ന് പറയപ്പെടുന്ന സംഭവങ്ങളിലാണ് ഈ കേസുകള്‍. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച പാര്‍ട്ടി താന്‍ നിരപരാധിയാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.

വിസ ലഭിക്കാത്തതിനെ തുടര്‍ന്ന്, തിങ്കളാഴ്ച ബിഎംഒ ഫീല്‍ഡില്‍പാനമയ്‌ക്കെതിരെയുള്ള ഗ്രൂപ്പ് എല്‍ മത്സരത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ക്കായി ടൊറന്റോയിലെത്തിയ ഘാന സംഘത്തോടൊപ്പം 32-കാരനായ പാര്‍ട്ടിക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച കോടതി വിധി അനുകൂലമായാല്‍ ഈ മിഡ്ഫീല്‍ഡര്‍ക്ക് ഉടന്‍ തന്നെ ടീമിനൊപ്പം ചേരാനും ബുധനാഴ്ച പാനമയ്‌ക്കെതിരെ കളിക്കാനും സാധിക്കും.

ഇനി കോടതിയില്‍ നിന്ന് താല്‍ക്കാലിക സ്റ്റേ ലഭിച്ചില്ലെങ്കില്‍ പോലും, ഗ്രൂപ്പ് ഘട്ടത്തിലെ ഘാനയുടെ അടുത്ത മത്സരങ്ങളായ ഇംഗ്ലണ്ട്, ക്രൊയേഷ്യ എന്നിവര്‍ക്കെതിരെ പാര്‍ട്ടിക്ക് കളിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share