കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത 75,000 രൂപ വരെയുള്ള വിള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചു. കർഷക സംഘടനകളുടെയും വിവിധ രാഷ്‌ട്രീയ പാർട്ടികളുടെയും ശക്തമായ ആവശ്യത്തെത്തുടർന്നാണ് പുതുക്കിയ വിള വായ്പ എഴുതിത്തള്ളൽ പദ്ധതി മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

നേരത്തെ മെയ് 25-ന് 50,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളിക്കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ആനുകൂല്യമാണ് ഇപ്പോൾ 75,000 രൂപയായി ഉയർത്തിയത്. വായ്പാ തുക 75,000 രൂപയ്‌ക്ക് മുകളിലുള്ള കർഷകർക്ക് 35,000 രൂപ വീതം ഇളവ് നൽകാനും പുതിയ ഉത്തരവിൽ വ്യവസ്ഥയുണ്ട്. 14 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ലഭിക്കും.

കഴിഞ്ഞ വർഷം മെയ് 1 മുതൽ ഈ വർഷം ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ സഹകരണ ബാങ്കുകളെ ആശ്രയിച്ച 14,43,504 കർഷകർക്കാണ് ഈ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുക. ഈ വൻകിട വായ്പ എഴുതിത്തള്ളലിലൂടെ സംസ്ഥാന സർക്കാരിന് 5,932.23 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.

75,000 രൂപ വരെയുള്ള വായ്പകൾക്ക് (6.22 ലക്ഷത്തിലധികം കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും). 75,000 രൂപയ്‌ക്ക് മുകളിൽ വായ്പയുള്ളവർക്ക് 35,000 രൂപ വീതം കുറച്ചുനൽകും (8.21 ലക്ഷം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും).

തമിഴക വെട്രി കഴകത്തിന്റെ (TVK) തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കർഷകർ രംഗത്തെത്തിയിരുന്നു. അഞ്ച് ഏക്കർ വരെയുള്ള വിള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളണമെന്നും, അതിന് മുകളിൽ ഭൂമിയുള്ളവർക്ക് 50 ശതമാനം ഇളവ് അനുവദിക്കണമെന്നുമായിരുന്നു കർഷകരുടെ ആവശ്യം. ഈ പ്രതിഷേധങ്ങൾ കൂടി കണക്കിലെടുത്താണ് മുൻ പ്രഖ്യാപനത്തിൽ മാറ്റം വരുത്തി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായത്.

Share