മാസപ്പടി കേസ്: ഇന്ന് ഇ.ഡി. മുന്നില്‍ വീണ വിജയന്‍ ഹാജരാകുമോ? അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ വിജയന്‍ ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഓഫീസില്‍ ഹാജരാകേണ്ടതാണ്. നേരത്തെ ജൂണ്‍ 12-ന് ചോദ്യംചെയ്യലിനായി ഹാജരാകാന്‍ ഇ.ഡി. നിര്‍ദേശിച്ചിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ എത്താതിരുന്നതിനെ തുടര്‍ന്ന് പുതിയ തീയതിയായി ജൂണ്‍ 17 നിശ്ചയിക്കുകയായിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ മുഖേന സമര്‍പ്പിക്കാമെന്ന വീണയുടെ ആവശ്യം ഇ.ഡി. അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പുതിയ സമന്‍സ് നല്‍കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ വീണ്ടും സമയം നീട്ടണമെന്നോ അവധി അനുവദിക്കണമെന്നോ ആവശ്യപ്പെട്ട് വീണയുടെ ഭാഗത്തുനിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

കരിമണല്‍ ഖനന മേഖലയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് ലഭിച്ച സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകാനാണ് ഇ.ഡി. നിര്‍ദേശിച്ചിരിക്കുന്നത്. വീണ ഇന്ന് ഹാജരാകുമോ എന്നതിലാണ് അന്വേഷണ ഏജന്‍സിയും രാഷ്‌ട്രീയ കേന്ദ്രങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് കരിമണല്‍ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത, കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെ ഭാര്യയും സി.എം.ആര്‍.എല്‍., എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ ജയ എസ്. കര്‍ത്ത എന്നിവരെ ഇന്നലെ ഇ.ഡി. വിശദമായി ചോദ്യം ചെയ്തിരുന്നു.

ഇ.ഡി. മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്ന കഴിഞ്ഞ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. കേസിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ അടുത്തഘട്ട നടപടികള്‍ തീരുമാനിക്കുക.

ഇന്ന് വീണ വിജയന്‍ ഇ.ഡി. ഓഫീസില്‍ ഹാജരാകുമോ, അല്ലെങ്കില്‍ വീണ്ടും സമയം തേടുമോ എന്നതും അന്വേഷണത്തില്‍ എന്തെല്ലാം പുതിയ വിവരങ്ങള്‍ പുറത്തുവരുമെന്നതും രാഷ്‌ട്രീയ-നിയമ വൃത്തങ്ങളില്‍ ആകാംക്ഷയോടെ ഉറ്റുനോക്കപ്പെടുകയാണ്.

Share