ലഖ്‌നൗ: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് (NEET UG 2026) പുനഃപരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വൻ യാത്രാ ഇളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (UPSRTC) ബസുകളിൽ പരീക്ഷാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
പരീക്ഷാ കോൺഗ്രസ് ഹാളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ നീറ്റ് അഡ്മിറ്റ് കാർഡ് (Admit Card) കാണിച്ച് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. പരീക്ഷാ എഴുതാൻ എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് യാത്രാക്ലേശം ഉണ്ടാകാതിരിക്കാൻ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്തെ 59 ജില്ലകളിലായി ഏകദേശം 3.5 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പുനഃപരീക്ഷ എഴുതാൻ എത്തുന്നത്. മറ്റ് ജില്ലകളിൽ നിന്നും പരീക്ഷയ്‌ക്കായി ദീർഘദൂരം സഞ്ചരിച്ച് എത്തുന്ന വിദ്യാർത്ഥികൾക്ക് താമസം ലഭ്യമല്ലെങ്കിൽ, അവർക്കായി താൽക്കാലിക താമസസൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പരീക്ഷാ നടപടികളുടെ സുതാര്യതയും വിശ്വാസ്യതയും പൂർണ്ണമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം യോഗി ആദിത്യനാഥ് യോഗത്തിൽ ഊന്നിപ്പറഞ്ഞു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറപ്പെടുവിച്ചിട്ടുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കാനും, പരീക്ഷാ കേന്ദ്രങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനുപുറമെ, പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജവാർത്തകളോ തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനവും വേഗത്തിലുള്ളതുമായ നടപടികൾ സ്വീകരിക്കാൻ സൈബർ സെല്ലിനും പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷ വിജയകരമായി നടത്തുന്നതിനായി ജില്ലാ ഭരണകൂടവും പോലീസും മറ്റ് വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.