അമൽ പ്രീത പ്രദീപ് എഴുതുന്നു
പുതുമയുടെ മണമുള്ള പുത്തൻ പുസ്തകത്തിന്റെ അച്ചടി മഷി…പഴമയുടെ മണമുള്ള ലൈബ്രറിയിൽ അട്ടിയടുക്കിയ മഞ്ഞ പിടിച്ച പുസ്തകങ്ങൾ..വായിക്കുന്നവർക്കും വായനയെ സ്നേഹിക്കുന്നവർക്കും അതൊരു ലഹരിയാണ്..പക്ഷേ ആ ലഹരി അറിഞ്ഞുള്ള വായനകൾ ഇന്ന് അന്യമാവുകയാണ്..
ഒരു പുസ്തകം തുറക്കുമ്പോൾ യഥാർത്ഥത്തിൽ തുറക്കപ്പെടുന്നത് മറ്റൊരു ലോകത്തേക്കുള്ള ജാലകമാണ്. പക്ഷേ അക്ഷരങ്ങൾ പിക്സലുകളിലേക്ക് വഴിമാറിയ ഈ ആധുനിക യുഗത്തിൽ വായന കേവലം പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങുന്നില്ല. ‘കയ്യിലൊരു പുസ്തകമില്ലാതെ എങ്ങനെ വായനക്കാരനാകും?’ എന്ന പരമ്പരാഗത ചോദ്യത്തിനുള്ള പുതിയ തലമുറയുടെ ഡിജിറ്റൽ മറുപടിയാണ് ഇന്നത്തെ വായനാലോകം.
ഡിജിറ്റൽ യുഗം വന്നപ്പോൾ വായന മരിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ നേരെ തിരിച്ച് വായന കൂടുതൽ ജനകീയമാവുകയാണ് ചെയ്തത്.
കാലം ഡിജിറ്റലായി, മനുഷ്യന്റെ ശീലങ്ങൾ മാറി, വായനശാലകളിലെ തിരക്ക് കുറഞ്ഞു എന്നൊക്കെ വിലപിക്കുന്നവർക്കിടയിലേക്കാണ് പുതിയ തലമുറ സ്മാർട്ട്ഫോണിലെ അക്ഷരക്കൂട്ടങ്ങളുമായി കടന്നുവരുന്നത്. പുതിയ കാലത്തെ വായന പുസ്തകത്താളുകളുടെ മണമറിയാതെ സ്ക്രീനുകളുടെ വെളിച്ചത്തിലായി.
യാത്രകളിലും തിരക്കുകൾക്കിടയിലും ഒരു ലൈബ്രറി മുഴുവൻ പോക്കറ്റിൽ കൊണ്ടുനടക്കാമെന്നതാണ് ഡിജിറ്റൽ വായനയുടെ സൗകര്യം. വായനാ ആപ്പുകളും ഇ-ബുക്കുകളുമൊക്കെ പുസ്തകങ്ങൾക്ക് പകരക്കാരായി. മാധ്യമം മാറിയാലും മലയാളിയുടെ വായനാശീലം മരിച്ചിട്ടില്ലെന്ന് കണക്കുകളും വ്യക്തമാക്കുന്നു. അതായത് അക്ഷരങ്ങളോടുള്ള മനുഷ്യന്റെ പ്രണയത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തന്നെ…
വായന ഒരു വ്യക്തിഗത ശീലത്തിൽ നിന്നും ഇന്ന് വലിയൊരു കൂട്ടായ്മയായി വളർന്നു കഴിഞ്ഞു. ഒരു പുസ്തകം വായിച്ചു തീർത്താൽ അതിന്റെ റിവ്യൂവും ചർച്ചകളും സോഷ്യൽ മീഡിയയിൽ തരംഗമാകും.
മാധവിക്കുട്ടിയുടെ പ്രണയവും വിരഹവും നിറഞ്ഞ നീർമാതളത്തിന്റെ ഓർമ്മകൾ മുതൽ, വായനക്കാരനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആധുനിക സൈക്കോളജിക്കൽ ത്രില്ലറുകൾ വരെ ഇന്ന് ഇൻസ്റ്റാ റീലുകളിലെ ചർച്ചാവിഷയങ്ങളാണ്. ഇതിനെല്ലാം പുറമെ, വായിക്കാൻ സമയമില്ലാത്തവർക്കായി ‘കേൾവി വായനയുടെ’ സുഖവുമായി ഓഡിയോ ബുക്കുകളും വിപണി കീഴടക്കുന്നു. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള അകലം ഇല്ലാതാക്കാൻ ഈ ഡിജിറ്റൽ വിപ്ലവത്തിന് കഴിഞ്ഞിട്ടുണ്ട്.
വായനശാലകളിൽ നിന്നും വായന, സ്ക്രീനുകളിലേക്ക് മാറുമ്പോഴും അറിവിന്റെയും ഭാവനയുടെയും ലോകം വികസിച്ചുകൊണ്ടേയിരിക്കുന്നു. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരാം, എന്നാൽ ചിന്തകളെ ഉണർത്താനും മനുഷ്യനെ മനുഷ്യനായി നിലനിർത്താനും വായനയോളം പോന്ന മറ്റൊരു ലഹരിയില്ലെന്ന് ഈ വായനാദിനവും നമ്മെ ഓർമ്മിപ്പിക്കുന്നു.
വായന ഒരിക്കലും മരിക്കുന്നില്ല, അത് പുതിയ രൂപം പ്രാപിക്കുകയാണ്… കട്ടിക്കണ്ണട വെച്ച പ്രായമായവരിൽ നിന്ന്, ഹെഡ്ഫോൺ വെച്ച് ഓഡിയോ ബുക്ക് കേൾക്കുന്ന പുതിയ തലമുറയിലേക്ക് പടരുകയാണ്.
അറിവിന്റെയും ഭാവനയുടെയും ആകാശങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്ര തുടരുക തന്നെ ചെയ്യും. അത് പുസ്തകതാളുകളിലൂടെയോ, അതോ സ്ക്രീനുകളിലൂടെയോ എന്ന് കാലം തീരുമാനിക്കട്ടെ..!
അമൽ പ്രീത പ്രദീപ്















