കല്ലറ തുറന്നപ്പോള്‍ ദുരൂഹ കണ്ടെത്തല്‍; പായയില്‍ പൊതിഞ്ഞ മറ്റൊരു വസ്തുവും, അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂര്‍: വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറയില്‍ നിന്ന് പായയില്‍ പൊതിഞ്ഞ നിലയില്‍ ദുരൂഹ വസ്തു കൂടി കണ്ടെത്തിയതോടെ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി കരിക്കോട്ടക്കരി പോലീസ്. നേരത്തെ സംസ്‌കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പമാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു വസ്തു കണ്ടെത്തിയത്. ഇത് മറ്റൊരു മൃതദേഹമാണെന്ന സംശയം ഉയര്‍ന്നതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച മറ്റൊരു മൃതദേഹം സംസ്‌കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് ഒരേ കല്ലറയ്‌ക്കുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരനായ ജില്‍സ് ഉണ്ണിമാക്കല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ക്രൈസ്തവ ആചാരപ്രകാരം മൃതദേഹങ്ങള്‍ പായയില്‍ പൊതിഞ്ഞ് സംസ്‌കരിക്കുന്ന പതിവില്ലെന്നും അതിനാല്‍ കണ്ടെത്തലില്‍ ദുരൂഹതയുണ്ടെന്നുമാണ് ജില്‍സ് ഉണ്ണിമാക്കല്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പള്ളി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയില്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച കരിക്കോട്ടക്കരി പോലീസിന്റെ പ്രാഥമിക നിഗമനം, കല്ലറകളുടെ നമ്പറിംഗ് മാറ്റിയതിനിടെ ഉണ്ടായ പിഴവാകാമെന്നതാണ്. എന്നാല്‍ പായയില്‍ പൊതിഞ്ഞിരിക്കുന്നത് മൃതദേഹം തന്നെയാണോയെന്ന് ഉള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.

അന്വേഷണത്തില്‍ വ്യക്തത ലഭിക്കാത്ത പക്ഷം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ അവശിഷ്ടം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. ദുരൂഹതകള്‍ നീക്കുന്നതിനായി അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നുമാണ് പള്ളി അധികൃതരുടെ നിലപാട്.

Share