മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും: രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരിയാണെന്നാരോപിച്ച് എൻഎസ്‌എസ് ജനറൽ സെക്രട്ടറി G. സുകുമാരൻ നായർ. സതീശൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും, എന്നാൽ എൻഎസ്‌എസ് വിചാരിച്ചാൽ പല കാര്യങ്ങളും സാധ്യമാകുമെന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന മുഖ്യമന്ത്രിയുടെ മുൻപരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ അനുമതി തേടിയിട്ടും സമയം നൽകിയില്ലെന്ന് സുകുമാരൻ നായർ ആരോപിച്ചു. “അദ്ദേഹം അഹങ്കാരിയാണ്. ഇനി അദ്ദേഹത്തെ കാണാൻ അനുമതി തേടുകയോ, അദ്ദേഹത്തിന്റെ കാലുപിടിക്കാൻ പോകുകയോ ഇല്ല,” എന്നും എൻഎസ്‌എസ് പ്രതിനിധി സഭയിൽ അദ്ദേഹം വ്യക്തമാക്കി.

“ഒരിക്കൽ പെരുന്നയിലെത്തി എന്നെ കാണാൻ കാത്തുനിന്ന വ്യക്തിയാണ് പിന്നീട് നിലപാട് മാറ്റി സാമുദായിക നേതാക്കളെ അവഗണിക്കുന്ന തരത്തിൽ സംസാരിച്ചത്,” എന്നും സുകുമാരൻ നായർ പറഞ്ഞു.

അതേസമയം, എൻഎസ്‌എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി ഗണേഷ് കുമാർ പുറത്തായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. കാലാവധി അവസാനിച്ചതിനാലാണ് വീണ്ടും ബോർഡിലേക്ക് പരിഗണിക്കാതിരുന്നതെന്നും, പുറത്താക്കിയതല്ലെന്നും സുകുമാരൻ നായർ വിശദീകരിച്ചു. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റങ്ങൾ നടക്കുന്നതെന്നും, പരാതിയുണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share