മലപ്പുറം: ഫുട്ബോൾ താരങ്ങളോടുള്ള ആരാധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവും ഇസ്‌ലാമിക പണ്ഡിതനുമായ അബ്ദുസമദ് പൂക്കോട്ടൂർ. ആരാധനയുടെ പേരിൽ വൻ ഫ്ലെക്സുകളും കട്ടൗട്ടുകളും സ്ഥാപിക്കാൻ ചെലവഴിക്കുന്ന പണം സമൂഹത്തിന് യാതൊരു പ്രയോജനവും നൽകുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
“പള്ളിക്കോ മദ്രസയ്ക്കോ പത്ത് രൂപ നൽകാൻ പോലും മടിക്കുന്നവരാണ് ഫുട്ബോൾ താരങ്ങളുടെ ഫ്ലെക്സിനും ആഘോഷങ്ങൾക്കും ആയിരക്കണക്കിന് രൂപ ചെലവഴിക്കുന്നത്,” എന്ന് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.
കേരളത്തിൽ ഫുട്ബോൾ ആരാധന പലപ്പോഴും അതിരുവിടുന്നതായും യൂറോപ്യൻ രാജ്യങ്ങളിൽ പോലും കാണാത്ത തരത്തിലുള്ള ‘ഫ്ലെക്സ് സംസ്കാരം’ ഇവിടെ വളർന്നുവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കളിയെ സ്നേഹിക്കുന്നതും ആസ്വദിക്കുന്നതും തെറ്റല്ലെങ്കിലും വ്യക്തിപൂജയും അന്ധാരാധനയും ആരോഗ്യകരമായ സാമൂഹിക പ്രവണതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ലോകകപ്പിൽ കളിക്കുന്നുണ്ടെങ്കിൽ ഈ ആവേശത്തിന് എന്തെങ്കിലും ന്യായീകരണമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ മത്സരങ്ങളെ ചുറ്റിപ്പറ്റി ചില സ്ഥലങ്ങളിൽ സംഘർഷങ്ങളും അനാവശ്യ ചെലവുകളും വർധിക്കുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയുടെ ഊർജവും സാമ്പത്തിക ശേഷിയും കൂടുതൽ സൃഷ്ടിപരമായ മേഖലകളിലേക്ക് വഴിമാറേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുലർച്ചെ മൂന്ന് മണിക്ക് കളിയുണ്ടെങ്കിൽ കൃത്യമായി ഉണർന്നിരിക്കുന്നവർക്ക്, തഹജ്ജൂദ് നിസ്‌കാരത്തിനായി സമയത്തിന് എഴുന്നേൽക്കാൻ വലിയ മടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫുട്ബോൾ കളി കാണുന്നതിലോ കളിക്കുന്നതിലോ യാതൊരു തെറ്റുമില്ലെന്നും, എന്നാൽ അതിന് പിന്നാലെയുള്ള ഇത്തരം അനാവശ്യമായ ആരാധനയും ഭ്രാന്തും തീർച്ചയായും കുറയ്‌ക്കണമെന്നം അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
2026 ഫിഫ ലോകകപ്പ് ആവേശം ശക്തമാകുന്ന സാഹചര്യത്തിൽ അബ്ദുസമദ് പൂക്കോട്ടൂരിന്റെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്‌ക്കാണ് വഴിവെച്ചിരിക്കുന്നത്.