ജനസംഖ്യാ വർധനവ് കൊണ്ടല്ല, വികസനം ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ല വിഭജിക്കാനുള്ള ആലോചനയെങ്കിൽ മലബാർ കേന്ദ്രഭരണ പ്രദേശമാക്കണം: വിശ്വഹിന്ദു പരിഷത്ത്

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മലബാറിന്റെ വികസനത്തിന് മലപ്പുറം ജില്ല വിഭജിക്കുന്നത് മാത്രം പോരെന്ന നിലപാടുമായി വിശ്വഹിന്ദു പരിഷത്ത് (VHP). സമഗ്ര വികസനത്തിനും ദേശീയ സുരക്ഷയ്‌ക്കുമായി മലബാറിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.

വിഎച്ച്പി ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചത്. ജനസംഖ്യാ വർധനവ് കൊണ്ടല്ല, വികസനം ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ല വിഭജിക്കാനുള്ള ആലോചനയെങ്കിൽ അതിലും വലിയ പരിഹാരമാണ് മലബാറിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി പ്രത്യേക കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്നാണ് നിർദേശം. അങ്ങനെ വന്നാൽ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ശ്രദ്ധ മേഖലക്ക് ലഭിക്കുകയും അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുമെന്നും വിഎച്ച്പി വിലയിരുത്തുന്നു.

സംസ്ഥാന ബജറ്റിൽ മലപ്പുറം ജില്ല വിഭജിക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഎച്ച്പിയുടെ പ്രതികരണം. കരിപ്പൂർ വിമാനത്താവള വികസനം, എലിവേറ്റഡ് ഹൈവേ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, കാൻസർ സെന്റർ തുടങ്ങിയ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

മലപ്പുറം വിഭജന ചർച്ച രാഷ്‌ട്രീയ-സാമൂഹിക തലങ്ങളിൽ ശക്തമാകുന്നതിനിടെ വിഎച്ച്പിയുടെ കേന്ദ്രഭരണ പ്രദേശ ആവശ്യം പുതിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.

Share