‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

Published by
ജനം വെബ്‌ഡെസ്ക്

കൊല്‍ക്കത്ത: അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡില്‍ സംഘടിപ്പിച്ച വിപുലമായ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗ മനുഷ്യരാശിയെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്നും ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയാണെന്നും പറഞ്ഞു. പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ജീവിതശൈലിയായി യോഗയെ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ വര്‍ഷത്തെ ‘ആരോഗ്യകരമായ വാര്‍ധക്യത്തിനായുള്ള യോഗ’ എന്ന പ്രമേയം മുതിര്‍ന്നവര്‍ക്കു മാത്രമുള്ളതല്ലെന്നും എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ പ്രസക്തമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യകരമായ ജീവിതത്തിനപ്പുറം ലോകത്തിന്റെ മികച്ച ഭാവി നിര്‍മിക്കുന്നതിലും യോഗയ്‌ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏകദേശം പതിനഞ്ച് മിനിറ്റ് നീണ്ട പ്രസംഗത്തില്‍ യോഗയെ വാര്‍ഷികാഘോഷത്തില്‍ ഒതുക്കരുതെന്ന് മോദി പ്രത്യേകമായി ഓര്‍മ്മിപ്പിച്ചു. ഒരു ദിവസത്തെ പരിപാടിയായി കാണാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയും കുടുംബങ്ങളിലും വരുംതലമുറകളിലും അതിന്റെ ശീലം വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”യോഗയെ ഒരു ദിവസത്തില്‍ മാത്രം ഒതുക്കില്ലെന്ന് നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാം. അത് നമ്മുടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും ഭാവി തലമുറകളുടെയും ഭാഗമാക്കാം,” എന്ന സന്ദേശവും പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തവരോട് പങ്കുവച്ചു.

ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മാനസിക സമാധാനവും സാമൂഹിക ഐക്യവും വളര്‍ത്താന്‍ യോഗയ്‌ക്ക് കഴിയുമെന്നും, ലോകമെമ്പാടുമുള്ള ജനങ്ങളെ മാനവികതയുടെ പൊതുവായ മൂല്യങ്ങളിലൂടെ ബന്ധിപ്പിക്കുന്ന ഒരു ശക്തിയായി യോഗ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share