ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും നിര്‍ബന്ധമാക്കിയ ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയ്‌ക്കും വിവാദത്തിനും വഴിവെച്ചിരിക്കുകയാണ്. കളിക്കാരുടെ ആരോഗ്യസംരക്ഷണത്തിനായാണ് ഈ ഇടവേളയെന്ന് ഫിഫ വിശദീകരിക്കുമ്പോള്‍, ഇതിന് പിന്നില്‍ വാണിജ്യ താല്‍പര്യങ്ങളാണെന്ന വിമര്‍ശനവും ശക്തമാകുകയാണ്.
നിലവിലെ ചട്ടപ്രകാരം ഓരോ പകുതിയിലും 22-ാം മിനിറ്റില്‍ മൂന്ന് മിനിറ്റ് വീതമാണ് ഹൈഡ്രേഷന്‍ ബ്രേക്ക് അനുവദിക്കുന്നത്. ഇതുമൂലം മത്സരത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നുവെന്നും കളി നാല് ഘട്ടങ്ങളായി വിഭജിക്കപ്പെടുന്നതുപോലുള്ള സാഹചര്യമാണുണ്ടാകുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പരിശീലകര്‍ക്ക് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
അതേസമയം, അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലെ ഉയര്‍ന്ന താപനിലയും ഈര്‍പ്പവും കണക്കിലെടുത്ത് കളിക്കാരെ ഹീറ്റ് സ്ട്രെസില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ തീരുമാനം എടുത്തതെന്നാണ് ഫിഫയും ആരോഗ്യ വിദഗ്ധരും പറയുന്നത്. ദീര്‍ഘസമയം കടുത്ത ചൂടില്‍ കളിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ കുടിവെള്ള ഇടവേളകള്‍ ഗുണകരമാണെന്നും അവര്‍ വിശദീകരിക്കുന്നു.
എന്നാല്‍ എയര്‍ കണ്ടീഷന്‍ ചെയ്ത സ്റ്റേഡിയങ്ങളിലോ കുറഞ്ഞ താപനിലയുള്ള വേദികളിലോ പോലും ഒരേ നിയമം നടപ്പാക്കുന്നതിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടുകയാണ്. എല്ലാ മത്സരങ്ങള്‍ക്കും ഒരേ മാതൃക പിന്തുടരുന്നത് യുക്തിസഹമല്ലെന്നാണ് പലരുടെയും നിലപാട്.
ജര്‍മന്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ഈ വിഷയത്തില്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ ഓഫീസുകളില്‍ ഇരിക്കുന്ന അധികാരികളുടെ തീരുമാനങ്ങളാണ് ഇപ്പോള്‍ കളിയെ നിയന്ത്രിക്കുന്നതെന്നും, ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ സ്‌പോണ്‍സര്‍മാരുടെയും പരസ്യദാതാക്കളുടെയും താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ സംവിധാനമാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
നെതര്‍ലന്‍ഡ്സ് നായകന്‍ വിര്‍ജില്‍ വാന്‍ ഡൈക്കും എല്ലാ മത്സരങ്ങളിലും നിര്‍ബന്ധിത ഇടവേള വേണമെന്ന ആശയത്തോട് യോജിക്കുന്നില്ല. കാലാവസ്ഥയും മത്സരസാഹചര്യവും വിലയിരുത്തി ആവശ്യമായപ്പോള്‍ മാത്രം ഹൈഡ്രേഷന്‍ ബ്രേക്ക് അനുവദിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാവിയിലെ ലോകകപ്പുകളിലും ഈ സംവിധാനം തുടരുമോയെന്ന കാര്യത്തില്‍ ഫിഫ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 2030 ലോകകപ്പിന്റെ വേദികളിലെ കാലാവസ്ഥയും സമാന വെല്ലുവിളികള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ, ചാമ്പ്യന്‍സ് ലീഗും യൂറോ 2028 ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് യുവേഫ അറിയിച്ചു. അന്തരീക്ഷ താപനില അനുസരിച്ച് ആവശ്യമായ സാഹചര്യങ്ങളില്‍ മാത്രം കുടിവെള്ള ഇടവേള അനുവദിക്കുന്ന രീതിയാണ് തുടരുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.