ജൂലൈ 15 മുതല്‍ പുതിയ വ്യാപാര യുഗം; ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്കും സ്‌കോച്ചിനും നികുതിയിളവ്, ഇന്ത്യ-യുകെ കരാര്‍ നിര്‍ണായക ഘട്ടത്തില്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധത്തില്‍ പുതിയ അധ്യായം തുറക്കാനൊരുങ്ങുന്നു. ഇറക്കുമതി തീരുവയില്‍ ഘട്ടംഘട്ടമായ ഇളവുകള്‍, സേവനമേഖലയിലെ സഹകരണം, നിക്ഷേപ പ്രോത്സാഹനം എന്നിവ ഉള്‍പ്പെടുന്ന കരാര്‍ വാഹന-മദ്യ വിപണികളിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

കരാറിന്റെ ഭാഗമായി യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രാവാഹനങ്ങളുടെ ഇറക്കുമതി തീരുവ നിലവിലെ ഏകദേശം 110 ശതമാനത്തില്‍ നിന്ന് പത്ത് ശതമാനം വരെ കുറയ്‌ക്കും. അടുത്ത 15 വര്‍ഷത്തിനിടെ 3.78 ലക്ഷം വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതിയും നല്‍കും. ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതിനായി കുറഞ്ഞ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളെ ഈ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആദ്യ വര്‍ഷം തന്നെ 20,000 വാഹനങ്ങള്‍ കുറഞ്ഞ നികുതി നിരക്കില്‍ രാജ്യത്തേക്ക് എത്തിക്കാനാണ് പദ്ധതി. തുടര്‍ന്ന് അഞ്ചാം വര്‍ഷം മുതല്‍ വാര്‍ഷിക ക്വാട്ട 37,000 യൂണിറ്റായി ഉയര്‍ത്തും. ഇതോടെ ബ്രിട്ടീഷ് വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സാന്നിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

മദ്യരംഗത്തും നിര്‍ണായക ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കോച്ച് വിസ്‌കിയുടെയും ജിന്നിന്റെയും ഇറക്കുമതി തീരുവ നിലവിലെ 150 ശതമാനത്തില്‍ നിന്ന് ആദ്യം 75 ശതമാനമായും പിന്നീട് പത്താം വര്‍ഷത്തോടെ 40 ശതമാനമായും കുറയും. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ ഈ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഗണ്യമായ കുറവ് ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

വിപണി പ്രവേശനം കൂടുതല്‍ സുഗമമാക്കുക, ക്വാട്ട അടിസ്ഥാനത്തിലുള്ള വ്യാപാര സംവിധാനം ശക്തിപ്പെടുത്തുക, വിവിധ മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും കരാറിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള വിപണിയിലേക്ക് കൂടുതല്‍ അനുകൂല സാഹചര്യത്തില്‍ പ്രവേശിക്കാനാകുമെന്നും നികുതി ആനുകൂല്യമായി 7 മുതല്‍ 10 ശതമാനം വരെ നേട്ടം ലഭിക്കുമെന്നുമാണ് പ്രതീക്ഷ.

സ്റ്റീല്‍ മേഖലയിലും ഇന്ത്യയ്‌ക്ക് ആശ്വാസമാകും കരാര്‍. ഇന്ത്യന്‍ സ്റ്റീല്‍ കയറ്റുമതിയുടെ 85 ശതമാനവും യുകെയിലെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടും. അതോടൊപ്പം ഐടി ഉള്‍പ്പെടെയുള്ള സേവനമേഖലയിലെ വിദഗ്ധര്‍ക്ക് അഞ്ച് വര്‍ഷം വരെ പ്രത്യേക ഇളവുകള്‍ ലഭിക്കുന്നതിലൂടെ ഇന്ത്യന്‍ കമ്പനികളുടെ മത്സരക്ഷമത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

ധനകാര്യം, വിദ്യാഭ്യാസം, കണ്‍സള്‍ട്ടിങ്, സേവനമേഖലകള്‍ എന്നിവിടങ്ങളിലും പുതിയ നിക്ഷേപ-വ്യാപാര സാധ്യതകള്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. ഉഭയകക്ഷി സാമ്പത്തിക സഹകരണം കൂടുതല്‍ വിപുലീകരിക്കാന്‍ ഈ കരാര്‍ നിര്‍ണായക ചുവടുവയ്പ്പാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Share