സ്വദേശി കരുത്ത് കടലില്‍ കൂടുതല്‍ ശക്തമാകുന്നു; ജൂലൈയില്‍ ഐഎന്‍എസ് മഹേന്ദ്രഗിരിയും ഐഎന്‍എസ് മാല്‍വനും ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ആധുനികവത്കരണത്തിന് കൂടുതല്‍ വേഗം പകരുന്ന നീക്കമായി ജൂലൈയില്‍ രണ്ട് പുതിയ തദ്ദേശീയ യുദ്ധക്കപ്പലുകള്‍ കൂടി സേനയുടെ ഭാഗമാകും. സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റായ ഐഎന്‍എസ് മഹേന്ദ്രഗിരിയും അന്തര്‍വാഹിനി വേട്ടയ്‌ക്കായി രൂപകല്‍പ്പന ചെയ്ത ഐഎന്‍എസ് മാല്‍വന്‍യും കമ്മീഷന്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഐഎന്‍എസ് ദുനഗിരി, ഐഎന്‍എസ് സംശോധക്, ഐഎന്‍എസ് അഗ്രയ് എന്നിവയെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ശക്തിവര്‍ധന.

പ്രോജക്ട് 17എ നില്‍ഗിരി ക്ലാസ് സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകളുടെ ഏഴാമത്തെയും അവസാനത്തെയും കപ്പലായ ഐഎന്‍എസ് മഹേന്ദ്രഗിരി വിശാഖപട്ടണത്ത് കമ്മീഷന്‍ ചെയ്യാനാണ് തീരുമാനം. നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ രൂപകല്‍പ്പന ചെയ്ത ഈ കപ്പല്‍ മസഗാവ് ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ് ലിമിറ്റഡാണ് നിര്‍മിച്ചത്. ഏകദേശം 75 ശതമാനം തദ്ദേശീയ ഘടകങ്ങളോടെയാണ് യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

വായു, സമുദ്ര ഉപരിതലം, ജലാന്തര്‍ മേഖലകള്‍ എന്നിവിടങ്ങളിലെ ബഹുമുഖ സൈനിക ദൗത്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത മഹേന്ദ്രഗിരിയില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളും മധ്യദൂര ഉപരിതല-വിമാന മിസൈല്‍ സംവിധാനങ്ങളും അത്യാധുനിക സെന്‍സറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശത്രു വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയെ നേരിടാനുള്ള ശേഷിയും ഇതിന് ഉണ്ട്.

കൊച്ചിയില്‍ കമ്മീഷന്‍ ചെയ്യാന്‍ ഒരുങ്ങുന്ന ഐഎന്‍എസ് മാല്‍വന്‍ ആന്റി-സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് പദ്ധതിയിലെ രണ്ടാമത്തെ കപ്പലാണ്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മിച്ച ഈ യുദ്ധക്കപ്പല്‍ തീരദേശ ജലപ്രദേശങ്ങളിലെ അന്തര്‍വാഹിനി നിരീക്ഷണത്തിനും പ്രതിരോധ ദൗത്യങ്ങള്‍ക്കുമായി പ്രത്യേകമായി വികസിപ്പിച്ചതാണ്.

ഏകദേശം 80 മീറ്റര്‍ നീളവും 1,100 ടണ്‍ സ്ഥാനചലന ശേഷിയുമുള്ള മാല്‍വനില്‍ ടോര്‍പിഡോകള്‍, ആന്റി-സബ്മറൈന്‍ റോക്കറ്റുകള്‍, അത്യാധുനിക സോണാര്‍ സംവിധാനങ്ങള്‍, റഡാര്‍ ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അന്തര്‍വാഹിനി വേട്ടയ്‌ക്ക് പുറമെ മൈന്‍ വാര്‍ഫെയര്‍ ദൗത്യങ്ങളും കുറഞ്ഞ തീവ്രതയുള്ള സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കാന്‍ കപ്പലിന് കഴിയും.

മഹാരാഷ്‌ട്രയിലെ ചരിത്രപ്രസിദ്ധമായ തീരദേശ പട്ടണത്തിന്റെ പേരാണ് മാല്‍വന് നല്‍കിയിരിക്കുന്നത്. 2003 വരെ സേവനത്തിലുണ്ടായിരുന്ന പഴയ നേവി മൈന്‍സ്വീപ്പറിന്റെ പാരമ്പര്യവും ഇതിലൂടെ പുനരുജ്ജീവിപ്പിക്കുന്നു. 80 ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യയും ആഭ്യന്തര പ്രതിരോധ വ്യവസായ സ്ഥാപനങ്ങളും ചെറുകിട സംരംഭങ്ങളും നിര്‍മിച്ച ഉപകരണങ്ങളും കപ്പലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാന മത്സരവും അന്തര്‍വാഹിനി സാന്നിധ്യവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ യുദ്ധക്കപ്പലുകളുടെ സേവനപ്രവേശനം നാവികസേനയുടെ പ്രവര്‍ത്തനക്ഷമത ഗണ്യമായി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അഞ്ച് തദ്ദേശീയ പ്ലാറ്റ്‌ഫോമുകള്‍ സേനയില്‍ ഉള്‍പ്പെടുന്നതിലൂടെ പ്രതിരോധ ഉല്‍പ്പാദന രംഗത്തെ സ്വയംപര്യാപ്തതയും ‘ആത്മനിര്‍ഭര്‍ ഭാരത്’ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റവും കൂടുതല്‍ ശക്തിപ്പെടുകയാണ്.

Share