അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് വിതരണം സംബന്ധിച്ച് ഗുരുതര പരാതി ഉയര്‍ന്നു. പ്രസവശേഷം ചികിത്സയിലായിരുന്ന യുവതിക്ക് ഡോക്ടര്‍ നിര്‍ദേശിച്ച അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ രോഗികള്‍ക്കുള്ള മരുന്ന് നല്‍കിയെന്നാണ് ആരോപണം. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

വൈക്കം ചെമ്മനാകരി സ്വദേശിനിയായ കെ.ബി. ഷൈനിമോളാണ് പരാതിക്കാരി. മേയ് 9-ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ മേയ് 10-ന് കുഞ്ഞിന് ജന്മം നല്‍കി. അമ്മയ്‌ക്കും നവജാത ശിശുവിനും പനി ബാധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ചികിത്സ നല്‍കിയ ശേഷം മേയ് 26-നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

ഡിസ്ചാര്‍ജ് സമയത്ത് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് വാങ്ങിയെങ്കിലും, പിന്നീട് ലഭിച്ച ഗുളികകള്‍ പരിശോധിച്ചപ്പോഴാണ് ഗുരുതര പിഴവ് പുറത്തുവന്നത്. അയേണ്‍ സപ്ലിമെന്റിന് പകരം പ്രമേഹ ചികിത്സയ്‌ക്കുള്ള മരുന്നാണ് നല്‍കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

തുടര്‍ച്ചയായി ആരോഗ്യ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് മരുന്ന് മാറി ലഭിച്ച വിവരം വ്യക്തമായത്. കഴിച്ചുകൊണ്ടിരുന്ന ഗുളികകള്‍ പരിശോധിച്ച ഡോക്ടര്‍മാരാണ് തെറ്റായ മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതെന്ന് കുടുംബം അറിയിച്ചു.

ഏകദേശം 24 ദിവസത്തോളം തെറ്റായ മരുന്ന് കഴിക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ ഫാര്‍മസി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കെ.എസ്. സനീഷ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗര്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡെപ്യൂട്ടി സൂപ്രണ്ട് (ജനറല്‍), ഡെപ്യൂട്ടി സൂപ്രണ്ട് (അത്യാഹിത വിഭാഗം), ഗൈനക്കോളജി വിഭാഗം മേധാവി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സമിതിയെ ആശുപത്രി നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

Share