തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വി. മുരളീധരൻ എംഎൽഎ. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം തിരുത്തുമെന്ന പ്രതീക്ഷകൾക്ക് വിരുദ്ധമായി അതേ നയം യുഡിഎഫ് സർക്കാരും പിന്തുടരുന്നത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ നയം സംസ്ഥാനത്തെ യുവതലമുറയെ മദ്യത്തിലേക്കും ലഹരിയിലേക്കും കൂടുതൽ ആകർഷിക്കുമെന്നും, കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
ധനകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രിയാണ് പൊതുസമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരമൊരു തീരുമാനമെടുത്തതെന്നും, അതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും താൽപര്യങ്ങളും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ സംസ്ഥാന രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ ‘ബാർകോഴ’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ മദ്യനയ മാറ്റത്തിനുപിന്നിലും സമാനമായ അവിശുദ്ധ ഇടപാടുകളുണ്ടോയെന്ന സംശയം പൊതുസമൂഹത്തിൽ ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
കേരള ബജറ്റിൽ നടപ്പിലാകാത്ത പ്രഖ്യാപനങ്ങളുടെ പെരുമഴ മാത്രമാണ് കണ്ടതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. നിയമസഭയിലെ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.















