വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

Published by
ജനം വെബ്‌ഡെസ്ക്

കൊടുങ്ങല്ലൂര്‍: വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ചെമ്മീന്‍ പാടത്തിലെ ഓക്സിജന്‍ സംവിധാനം പ്രവര്‍ത്തനരഹിതമായതോടെ ലക്ഷക്കണക്കിന് ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങി. പുല്ലൂറ്റ് സ്വദേശിയായ കര്‍ഷകന്‍ ഹുസൈന് സംഭവിച്ച നഷ്ടം പ്രാഥമിക കണക്കുകള്‍ പ്രകാരം 15 ലക്ഷം രൂപയോളമാണെന്നാണ് വിലയിരുത്തല്‍.

ഏകദേശം 40 ദിവസം മുമ്പാണ് ഹുസൈന്‍ ചെമ്മീന്‍ കൃഷി ആരംഭിച്ചത്. നാല് ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ പാടത്തില്‍ നിക്ഷേപിച്ചിരുന്ന അദ്ദേഹം വെള്ളത്തിലെ ഓക്സിജന്‍ അളവ് നിലനിര്‍ത്താന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ വൈദ്യുതി തടസം കൃഷിക്ക് വന്‍ തിരിച്ചടിയായി. ഉടന്‍ തന്നെ കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചെങ്കിലും സമയബന്ധിതമായി വൈദ്യുതി പുനഃസ്ഥാപിച്ചില്ലെന്നാണ് കര്‍ഷകന്റെ ആരോപണം.

പ്രതിസന്ധി മറികടക്കാന്‍ ജനറേറ്റര്‍ ഉപയോഗിച്ച് ഓക്സിജന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ധരാത്രിയോടെ ജനറേറ്ററും പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ വെള്ളത്തിലെ ഓക്സിജന്‍ അളവ് അപകടകരമായി കുറഞ്ഞതിനെ തുടര്‍ന്ന് ചെമ്മീന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു.

വിളവെടുപ്പിന് പാകമായിരുന്നുവെങ്കില്‍ ഏകദേശം 30 ലക്ഷം രൂപയുടെ ചെമ്മീന്‍ ലഭിക്കുമായിരുന്നുവെന്ന് ഹുസൈന്‍ പറഞ്ഞു. നിലവില്‍ നേരിട്ട സാമ്പത്തിക നഷ്ടം 15 ലക്ഷം രൂപയോളമാണെന്നും നഷ്ടത്തിന് കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥയാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കര്‍ഷകന്റെ തീരുമാനം. ഇതിനിടെ, പ്രദേശത്തെ മറ്റ് ചില ചെമ്മീന്‍ പാടങ്ങളിലും സമാന സാഹചര്യത്തില്‍ നഷ്ടം സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി മുടക്കങ്ങള്‍ ജലകൃഷി മേഖലയ്‌ക്ക് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

Share