കോഴിക്കോട് നിന്ന് കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ നിന്നും പൊലീസ് രക്ഷിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് 36 ദിവസത്തിന് ശേഷം; ഏഴുപേർക്കെതിരെ പോക്സോ കേസ്

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: കോഴിക്കോട് നിന്ന് കാണാതായ 16 വയസുകാരിയെ 36 ദിവസങ്ങൾക്ക് ശേഷം കണ്ണൂരിലെ കൊളവല്ലൂരിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്ന് പോലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേരുൾപ്പെടെ ഏഴുപേർക്കെതിരെ ചേവായൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തുന്നതിന് മുൻപ് സംഘത്തിലെ അഞ്ചുപേർ രക്ഷപ്പെട്ടതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.  ലൈംഗിക പീഡനം നേരിട്ടതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ പെൺകുട്ടിയെ തുടർന്ന് കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുന്നിൽ ഹാജരാക്കി.

കഴിഞ്ഞ മേയ് 15-നാണ് കോഴിക്കോട് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ്, കാറിലെത്തിയ രണ്ടുപേർ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി. ബന്ധുവിന് ലഭിച്ച ഫോൺകോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ആദ്യം നെടുമ്പാശേരിയിലെത്തിച്ചതായും പിന്നീട് അവിടെ നിന്ന് തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയതായും വിവരം ലഭിച്ചിരുന്നു. എന്നാൽ അന്നത്തെ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് സൈബർ പോലീസിന്റെ സഹായത്തോടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരശേഖരണത്തോടെയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയത്.

Share