ബെംഗളൂരു : കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവും എക്സൈസ് വകുപ്പ് അഡീഷണൽ കമ്മീഷണറുമായ വൈ മഞ്ജുനാഥിന്റെ വീടുകളിലും അനുബന്ധ കേന്ദ്രങ്ങളിലുമായി ഇ ഡി നടത്തിയ മിന്നൽ റെയ്ഡിൽ ₹13.3 കോടി വിലമതിക്കുന്ന സ്വത്തുക്കൾ പിടിച്ചെടുത്തു.
ബെലഗാവി, ബെംഗളൂരു , മൈസൂര് ഉൾപ്പെടെ 14 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. റെയ്ഡിനിടെ ₹5.5 കോടി പണവും ₹7.8 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിദേശ കറൻസിയും നിർണായക രേഖകളും ഇഡി കണ്ടെടുത്തു.
ബിനാമി ബാർ ലൈസൻസുകൾ, അനധികൃത സ്വത്ത് സമ്പാദന രേഖകൾ, സംശയാസ്പദ സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. മന്ത്രി ജാർക്കിഹോളിയുടെ സഹോദരി മഹാദേവിയുടെ ഭർത്താവിന്റെ സഹോദരനാണ് മഞ്ജുനാഥ് എന്ന ബന്ധവും കേസിന് രാഷ്‌ട്രീയ പ്രാധാന്യം കൂട്ടിയിട്ടുണ്ട്.
മൈസൂരിലെ കുവേംപു നഗറിലെ വീട്, ബെലഗാവിയിലെ വസതി, കൂടാതെ ഹാരപ്പനഹള്ളി താലൂക്കിലെ അരസിക്കെരെ ഗ്രാമത്തിലെ രണ്ട് വീടുകൾ എന്നിവ ഉൾപ്പെടെ ആറ് പ്രധാന ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
വൈ. ദേവേന്ദ്രപ്പയുടെ മകനായ മഞ്ജുനാഥ് എക്സൈസ് വകുപ്പിൽ വലിയ സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ്. 2012-ലും ലോകായുക്ത അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. പുതിയ റെയ്ഡ് പഴയ ആരോപണങ്ങൾ വീണ്ടും സജീവ ചർച്ചയാക്കിയിട്ടുണ്ട്.