ന്യൂഡൽഹി : വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഔദ്യോഗിക കത്ത് നൽകി.
യുദ്ധസാഹചര്യത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയതോടെ, വാണിജ്യ എൽപിജി വിതരണം മുൻപുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുൻപുള്ള വിതരണ സംവിധാനം തന്നെ തുടരണമെന്ന് നിർദ്ദേശത്തിലാണ് വ്യക്തമാക്കുന്നത്.
അതേസമയം, പിഎൻജി (പൈപ്പ്‌ഡ് നാചുറൽ ഗ്യാസ്) കണക്ഷൻ സ്വീകരിച്ച ഉപഭോക്താക്കൾ അതേ സംവിധാനത്തിൽ തുടരണം എന്നും കേന്ദ്രം നിർദേശിച്ചു.
സംഘർഷകാലത്ത് വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിയന്ത്രണം നീക്കിയതോടെ ഹോട്ടൽ–വ്യവസായ മേഖലക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.














