സ്കൂളിലേക്കെന്ന് പറഞ്ഞ് കാട്ടിലേക്ക്; ടെൻടിക്കാൻ ടാർപായ, കഴിക്കാൻ ബ്രെഡ്; നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; പെൺകുട്ടിയെയും ആൺകുട്ടികളെയും കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: വീട്ടുകാരെയും പൊലീസിനെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ വയനാട്ടിലെ വനമേഖലയിൽ നിന്നും കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ പത്താം ക്ലാസുകാരിയായ പെൺകുട്ടിയും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികളുമാണ് വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടിയത്. വെള്ളിയാഴ്ച രാത്രി നാട്ടുകാരുടെയും പൊലീസിന്റെയും സംയുക്ത തിരച്ചിലിനൊടുവിൽ നാടകീയ രംഗങ്ങൾക്കൊടുവിലാണ് മൂന്നുപേരെയും കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പതിനഞ്ചുകാരി വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ക്ലാസ് ആരംഭിച്ചിട്ടും കുട്ടി സ്കൂളിലെത്തിയില്ല. അധ്യാപകർ വീട്ടിൽ വിവരമറിയിച്ചതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് സ്കൂളിന് സമീപത്തെ റബർ തോട്ടത്തിൽ നിന്ന് കുട്ടിയുടെ സ്കൂൾ യൂണിഫോം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെയും മറ്റൊരു പ്ലസ് വൺ വിദ്യാർഥിയെയും കാണാനില്ലെന്ന വിവരവും പുറത്തുവരുന്നത്. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും അപ്രത്യക്ഷമായിരുന്നു.

അന്വേഷണത്തിനിടെ പുറത്തുവന്ന വിവരങ്ങളാണ് പൊലീസിനെ പോലും അമ്പരപ്പിച്ചത്. യാത്രയ്‌ക്കുള്ള പണം കണ്ടെത്താൻ കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ ഏകദേശം 18,000 രൂപ വിലവരുന്ന സ്മാർട്ട്ഫോൺ താമരശ്ശേരിയിലെ ഒരു കടയിൽ 10,000 രൂപയ്‌ക്ക് വിറ്റശേഷമാണ് യാത്ര തുടങ്ങിയത്. പൊലീസ് സൈബർ സെൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന തിരിച്ചറിവിൽ ബാക്കി രണ്ട് ഫോണുകളും ഇവർ സ്വിച്ച് ഓഫ് ചെയ്തു.

ദിവസങ്ങളോളം വനത്തിൽ ടെന്റ് കെട്ടി ക്യാമ്പ് ചെയ്ത് കഴിയാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതിനായി  ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്.

ഒരു റബർ ടാപ്പിങ് തൊഴിലാളിയുടെ ജാഗ്രതയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സ്കൂളിന് സമീപം അസ്വാഭാവിക സാഹചര്യത്തിൽ മൂന്ന് കുട്ടികളെയും കണ്ട അദ്ദേഹം മൊബൈൽ ഫോണിൽ ചിത്രം പകർത്തി സ്കൂൾ അധികൃതർക്ക് കൈമാറി. ഇതോടെ മൂന്ന് പേരും ഒരുമിച്ചാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, ഇവർ ഇരുചക്ര വാഹനങ്ങളിൽ ലക്കിടി ചുരം വഴി വയനാട്ടിലേക്ക് പോയതായി കണ്ടെത്തി.

പിന്നീട് നടത്തിയ വ്യാപക തിരച്ചിലിലാണ് വയനാട് വടുവൻചാൽ ചിത്രഗിരി വനമേഖലയിലെ കുന്നിൻ മുകളിൽ ടെന്റ് കെട്ടി താമസിക്കുകയായിരുന്ന വിദ്യാർഥികളെക്കുറിച്ച് വിവരം ലഭിച്ചത്. പൊലീസും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് വനത്തിൽ നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചിത്രഗിരി സ്കൂളിന് സമീപത്ത് നിന്ന് ആദ്യം പ്ലസ് വൺ വിദ്യാർഥിയെ കണ്ടെത്തി.

ഇതിനിടെ പൊലീസ് എത്തിയെന്നറിഞ്ഞ മറ്റ് രണ്ട് പേർ സ്കൂട്ടറിൽ അതിവേഗം രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ സ്വന്തം വാഹനങ്ങളിൽ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന നാട്ടുകാർ പാടിവയലിന് സമീപത്ത് വച്ച് ഇരുവരെയും തടഞ്ഞുനിർത്തി പിടികൂടി. തുടർന്ന് മേപ്പാടി പൊലീസിന് കൈമാറുകയായിരുന്നു.

മൂന്ന് വിദ്യാർഥികളെയും മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കുട്ടികൾ എന്തിനാണ് വീടുവിട്ട് വനത്തിലേക്ക് പോയത്, ഈ യാത്രയ്‌ക്ക് പിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ഉണ്ടായിരുന്നോയെന്നത് ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Share