ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ക്ഷേത്രദര്‍ശനത്തിനിടെ ദാരുണ അപകടം. കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയതോടെ പരിഭ്രാന്തയായി മലമുകളില്‍ നിന്ന് താഴേക്ക് വീണ് നവവധു മരിച്ചു. സൗത്ത് തിട്ടങ്കുളം സ്വദേശിനി അനിത (24)യാണ് മരിച്ചത്. കഴുഗുമലയിലെ പ്രശസ്തമായ കഴുഗസാലമൂര്‍ത്തി ക്ഷേത്രത്തിന് മുകളിലുള്ള ഉച്ചിപ്പിള്ളയാര്‍ സന്നിധിക്ക് സമീപത്താണ് അപകടമുണ്ടായത്.

പൊലീസിന്റെ പ്രാഥമിക വിവരമനുസരിച്ച്, ഭര്‍ത്താവ് സുരേഷിനൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ അനിത പ്രധാന ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മലമുകളിലുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. അവിടെ കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ നിരവധി കുരങ്ങുകള്‍ ഒരുമിച്ച് അടുത്തെത്തി. ഇതോടെ പരിഭ്രാന്തയായ അനിതയുടെ കാലിടറി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അനിതയും സുരേഷും വിവാഹിതരായത് കഴിഞ്ഞ മാസം മാത്രമാണ്. വിദേശത്ത് ജോലി ചെയ്യുന്ന സുരേഷ് അവധിക്കെത്തിയപ്പോഴാണ് ഇരുവരും ക്ഷേത്രദര്‍ശനത്തിനായി എത്തിയത്. സന്തോഷ നിമിഷങ്ങള്‍ക്കിടെ ഉണ്ടായ ദുരന്തം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്‌ത്തി.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share