കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം; മുൻ എസ്.എച്ച്.ഒ സ്വർണം കൊണ്ടുപോയെന്ന് എഎസ്‍പിയുടെ റിപ്പോർട്ട്

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി വകുപ്പുതല അന്വേഷണം. നിലവിൽ സസ്‌പെൻഷനിലുള്ള മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ആണ് സ്റ്റേഷനിൽ നിന്ന് സ്വർണം കൊണ്ടുപോയതെന്നാണ് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടിന്റെ (എഎസ്‍പി) അന്വേഷണ റിപ്പോർട്ടിലെ പറയുന്നത്.

അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിശദീകരണമെന്നാണ് വിവരം. തുടർന്ന് സ്വർണം തിരികെ നൽകി വകുപ്പുതല നടപടി ഒഴിവാക്കാനും ശ്രമം നടത്തിയതായും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നതായി സൂചനയുണ്ട്. എട്ട് പവനോളം സ്വർണമാണ് ഉദ്യോഗസ്ഥൻ കൈവശപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിലുള്ള കണ്ടെത്തൽ. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.

നാട്ടുകാർ വിവിധ സമയങ്ങളിൽ കളഞ്ഞുകിട്ടിയ നിലയിൽ കണ്ടെത്തി കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കാണാതായത്. 2018-ന് മുമ്പ് ലഭിച്ച സ്വർണമാലയും ബ്രേസ്ലെറ്റും ഉൾപ്പെടെയുള്ള ആഭരണങ്ങൾക്കൊപ്പം, 2024 ഒക്ടോബറിൽ ലഭിച്ച രണ്ട് കമ്മൽ, ഒരു മോതിരം, രണ്ട് സ്വർണമാലകൾ എന്നിവയും കാണാതായതായി കണ്ടെത്തി.

കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് നിന്ന് ലഭിച്ച കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങളും കാണാതായ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പൊലീസ് കസ്റ്റഡിയിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട തൊണ്ടിമുതലുകളാണ് കാണാതായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

2026 ഫെബ്രുവരിയിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്റ്റേഷനിലെ തൊണ്ടിമുതലിൽ കുറവുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്. സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന വിഭാഗത്തിൽ നിന്നാണ് ആഭരണങ്ങൾ നഷ്ടമായതെന്നും, ഇതിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണപരിധിയിലുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

സംഭവം പൊലീസ് വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. എഎസ്‍പിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ തുടർ വകുപ്പുതല നടപടികൾ ഉടൻ ആരംഭിച്ചേക്കുമെന്നാണ് സൂചന.

Share