അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

Published by
ജനം വെബ്‌ഡെസ്ക്

ഗുവാഹത്തി: സാധാരണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് നിരോധിത ഭീകരസംഘടനയായ ഉള്‍ഫ (ഇന്‍ഡിപെന്‍ഡന്റ്) ആസൂത്രണം ചെയ്തിരുന്ന വന്‍ ഭീകരാക്രമണ പദ്ധതി അസം പോലീസ് തകര്‍ത്തു. രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ പ്രത്യേക ഓപ്പറേഷനിലാണ് സംഘടനയുടെ രണ്ട് പ്രധാന കമാന്‍ഡര്‍മാരെ അറസ്റ്റ് ചെയ്തത്. ഹുമന്‍ ജ്യോതി ബര്‍വ, പപ്പു മോറന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

പ്രതികളില്‍ നിന്ന് രണ്ട് AK-56 റൈഫിളുകളും വന്‍തോതില്‍ വെടിയുണ്ടകളും ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തു. കാട്ടിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ പദ്ധതിയിട്ടിരുന്നതിനാല്‍ ആവശ്യമായ ഭക്ഷ്യസാധനങ്ങളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ചോദ്യം ചെയ്യലില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ടിന്‍സുകിയ മേഖലയിലെ നിരപരാധികളായ ഗ്രാമീണരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി സംസ്ഥാനത്ത് ഭീതിയും അശാന്തിയും സൃഷ്ടിക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യം. പ്രദേശത്തെ നിയമ-സമാധാന സാഹചര്യം തകര്‍ക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ മാര്‍ച്ചില്‍ ജാഗുന്‍ മേഖലയില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ട ആക്രമണത്തിലും പിടിയിലായ ഇരുവര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന നിര്‍ണായക വിവരവും പോലീസ് പുറത്തുവിട്ടു. ഈ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും സംഘടനയുടെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ഭീകരസംഘടനയുടെ പ്രവര്‍ത്തന ശൃംഖല, ആയുധവിതരണ മാര്‍ഗങ്ങള്‍, മറ്റ് ഗൂഢാലോചനകള്‍ എന്നിവയെക്കുറിച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അസം പോലീസ് അറിയിച്ചു. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായും സമാന ഭീഷണികള്‍ നേരിടാന്‍ ജാഗ്രത തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Share