അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

Published by
ജനം വെബ്‌ഡെസ്ക്

അടിമാലി: കെ.എസ്.ആർ.ടി.സി യുടെ സൗജന്യ യാത്രാ പദ്ധതിയെ തുടർന്ന് ഇടുക്കി ജില്ലയിലെയും സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ. വൻ സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ജില്ലയിലെ ഏകദേശം 250 സ്വകാര്യ ബസുകൾ താത്കാലികമായി സർവീസ് നിർത്താനൊരുങ്ങുകയാണ്. ഇതിനായി ജി-ഫോം നൽകാനാണ് ബസുടമകളുടെ നീക്കം.

നിശ്ചിത കാലയളവിൽ വാഹനം സർവീസിൽ ഇറക്കില്ലെന്ന് ബന്ധപ്പെട്ട അധികൃതരെ മുൻകൂട്ടി അറിയിക്കുന്ന നടപടിയാണ് ജി-ഫോം. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ആരംഭിച്ചതിന് പിന്നാലെ ജില്ലയിലെ 60 ശതമാനം സ്വകാര്യ സർവീസുകളും നഷ്ടത്തിലായതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.

ഇടുക്കി ജില്ലയിൽ വിവിധ റൂട്ടുകളിലായി ഏകദേശം 2000 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 12.5 ശതമാനം സർവീസുകൾക്ക് ജി-ഫോം നൽകാനാണ് തീരുമാനം. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ അസോസിയേഷൻ ഉടൻ അടിയന്തര യോഗം ചേരും.

നികുതി 50 ശതമാനം കുറച്ചിട്ടും വലിയ ആശ്വാസമില്ലെന്നാണ് ബസുടമകളുടെ പ്രതികരണം. ഓരോ ദിവസവും 3000 മുതൽ 4000 രൂപ വരെ നഷ്ടമുണ്ടാകുന്നതായി അവർ പറയുന്നു. ടാക്സ് ഇളവ് മാത്രം പ്രതിസന്ധി പരിഹരിക്കാൻ മതിയാകില്ലെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

കെ.എസ്.ആർ.ടി.സി യുടെ സൗജന്യയാത്രാ സർവീസുകൾ പത്ത് മിനിറ്റ് ഇടവിട്ട് ഓടുന്ന എറണാകുളം–മൂന്നാർ റൂട്ടിലാണ് ഏറ്റവും വലിയ തിരിച്ചടി അനുഭവപ്പെടുന്നത്. തൊടുപുഴ–വണ്ണപ്പുറം–ചെറുതോണി, രാജാക്കാട്–നെടുങ്കണ്ടം, കുമളി–എറണാകുളം, കുമളി–കോട്ടയം, അടിമാലി–മൂന്നാർ, ചെറുതോണി–അടിമാലി റൂട്ടുകളിലും നഷ്ടം രൂക്ഷമാണ്.

പ്രധാന സ്റ്റാൻഡുകളിൽ നിന്ന് സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കുമ്പോൾ ഓരോ വാഹനത്തിലും പത്ത് മുതൽ പതിനഞ്ച് വരെ യാത്രക്കാരാണ് ഉള്ളതെന്നും ഉടമകൾ പറയുന്നു.

തമിഴ്നാട് അതിർത്തി കടന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി യുടെ സൗജന്യയാത്രാ ബസുകളിൽ അവിടത്തെ സ്ത്രീകൾക്കും സൗജന്യ യാത്ര ലഭിക്കുന്നതും സ്വകാര്യ ബസ് മേഖലയെ കൂടുതൽ ബാധിക്കുന്നതായി ബസുടമകൾ ആരോപിക്കുന്നു. അതേസമയം, തമിഴ്നാട് കോർപ്പറേഷന്റെ സൗജന്യ യാത്രാ ബസുകൾ കേരള അതിർത്തി കടന്നാൽ ഈ ആനുകൂല്യം ലഭിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Share