മലപ്പുറം: കാസർകോടും മലപ്പുറവും ഉൾപ്പെടെ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്ത 15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങളെ അതിസാഹസികമായി പിടികൂടി കേരള പൊലീസ്. മലപ്പുറം മേൽപ്പത്തൂർ സ്വദേശികളായ മണ്ണാൻതറ വീട്ടിൽ മുഹമ്മദ് (40), നൗഫൽ (32) എന്നിവരാണ് പിടിയിലായത്.
മദ്രസകൾ പോലുള്ള മതപഠന സ്ഥാപനങ്ങളിൽ താമസിച്ച് പഠിച്ചിരുന്ന നിരവധി കുട്ടികളെയാണ് ഇവർ ലൈംഗികമായി പീഡിപ്പിത്. കുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു.
മംഗളൂരു, ബെംഗളൂരു, മഹാരാഷ്‌ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മാറിമാറി താമസിച്ച പ്രതികൾ പിന്നീട് നേപ്പാളിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. നേപ്പാൾ പൊലീസിനും വിവരങ്ങൾ കൈമാറി. നേപ്പാളിലും സുരക്ഷിതരല്ലെന്ന് മനസ്സിലാക്കിയ പ്രതികൾ വീണ്ടും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഈ നീക്കം മുൻകൂട്ടി മനസ്സിലാക്കിയ കേരള പൊലീസ് സംഘം അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.
ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ വച്ചാണ് പ്രതികളെ കുടുക്കിയത്. തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വളാഞ്ചേരി പൊലീസും ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബിഹാറിൽ നിന്ന് വളാഞ്ചേരിയിലെത്തിച്ച പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
കാസർകോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നായി കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ടെന്നും കേസുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.