നേതാക്കളുടെ പ്രസംഗം ആക്രമിക്കാനുള്ള സിഗ്നൽ; ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആൾക്കൂട്ട ആക്രമണം; സിപിഎം നേതൃത്വത്തിനെതിരെ ഇഡി കോടതിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി.യുടെ വസതിയിൽ പരിശോധന നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോടതിയിൽ ഇഡി. സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണം നടന്നതെന്നും ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി.

സിഎംആർഎൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് 2026 മേയ് 27-ന് വീണ ടി.യുടെ വീട്ടിൽ പരിശോധന നടത്തിയത്. കേസിൽ സിപിഎമ്മോ പാർട്ടി നേതൃത്വമോ പ്രതികളായിരുന്നില്ല. എന്നിട്ടും ഇഡി ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നിലെ ലക്ഷ്യം അന്വേഷണവിധേയമാണെന്നും ഇഡി വ്യക്തമാക്കി.

പരിശോധന ആരംഭിച്ചതിന് പിന്നാലെ സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും പരിശോധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങൾ പ്രവർത്തകർക്ക് ഇഡിയെ ആക്രമിക്കാനുള്ള സിഗ്നലായിരുന്നു.

ഉച്ചയ്‌ക്ക് പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ നൂറുകണക്കിന് പേരടങ്ങുന്ന സംഘം വളഞ്ഞുവെന്നും ഇഡി കോടതിയിൽ പറഞ്ഞു. കല്ലും ഇഷ്ടികയും ഇരുമ്പുവടിയും ഉപയോഗിച്ച് ആക്രമണം നടത്തി. ആക്രമണത്തിൽ ഒരു ഇഡി ഉദ്യോഗസ്ഥനും ഒരു സിആർപിഎഫ് ജവാനും വാഹന ഡ്രൈവർക്കും ഗുരുതര പരിക്കേറ്റതായും സത്യവാങ്മൂലത്തിൽ ഇഡി കോടതിയെ അറിയിച്ചു.

ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. പൊലീസ് സമയോചിതമായി ഇടപെട്ടില്ലെങ്കിൽ ഉദ്യോഗസ്ഥർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുമായിരുന്നു. വാഹനങ്ങൾ തകർത്തതിലൂടെ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും പൊതുമുതൽ നശീകരണ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

സംഭവത്തിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും നിരവധി പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും ഇഡി ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ ബാധിക്കാനും സാധ്യതയുണ്ടെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

 

Share