കളത്തിന് പുറത്തും ചാമ്പ്യന്‍; വെനസ്വേലന്‍ ഭൂകമ്പബാധിതര്‍ക്കായി നെയ്മറിന്റെ കൈത്താങ്ങ്; 2.5 ലക്ഷം യുഎസ് ഡോളര്‍ നല്‍കി

Published by
ജനം വെബ്‌ഡെസ്ക്

വെനസ്വേലയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ 2.5 ലക്ഷം യുഎസ് ഡോളര്‍ സംഭാവന നല്‍കിയതായി വെനസ്വേലന്‍ മാധ്യമമായ ഋഹ ടൗാമൃശീ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍, താല്‍ക്കാലിക താമസസൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ക്കായാണ് ഈ തുക ഉപയോഗിക്കുക.

‘വെനസ്വേലയിലെ ജനങ്ങള്‍ക്കൊപ്പമാണ് എന്റെ ഹൃദയം. ഈ ചെറിയ സഹായം ദുരിതബാധിത കുടുംബങ്ങള്‍ക്ക് ആശ്വാസവും കരുത്തും പകരുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്ന് നെയ്മറെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ, നെയ്മറിന്റെ ഫിറ്റ്‌നസില്‍ ഗണ്യമായ പുരോഗതിയുണ്ടെന്ന് ബ്രസീല്‍ മുഖ്യപരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ താരത്തിന്റെ ശാരീരികക്ഷമത ഏറെ മെച്ചപ്പെട്ടതായും ഇനി കൂടുതല്‍ സമയം കളിക്കാനാകുന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ നെയ്മര്‍ സ്‌കോട്‌ലന്‍ഡിനെതിരായ ബ്രസീലിന്റെ 3-0 വിജയത്തില്‍ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങിയിരുന്നു.

‘കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ നെയ്മറിന്റെ പുരോഗതി ശ്രദ്ധേയമാണ്. മുമ്പ് 15 മിനിറ്റില്‍ കൂടുതല്‍ കളിക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ കൂടുതല്‍ സമയം കളിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്,’ എന്ന് ആന്‍സലോട്ടി പറഞ്ഞു. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. 1982 മുതല്‍ തുടര്‍ച്ചയായി ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫിനിഷ് ചെയ്യുന്ന ബ്രസീലിന്റെ അപൂര്‍വ റെക്കോര്‍ഡും ഇതോടെ തുടരുകയാണ്.

വെനസ്വേലയെ ബുധനാഴ്ച കുലുക്കിയ ഇരട്ട ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയര്‍ന്നതായി രാജ്യത്തെ ദേശീയ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് അറിയിച്ചു. 3,238 പേര്‍ക്ക് പരിക്കേറ്റതായും 3,142 കുടുംബങ്ങള്‍ വീടുകള്‍ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയതായും റിപ്പോര്‍ട്ടുണ്ട്.

Share