കാടിനുള്ളിൽ മാവോയിസ്റ്റുകളുടെ രഹസ്യ ഫാക്ടറി; പുറത്തുവന്നത് ഞെട്ടിക്കുന്ന ആയുധശേഖരം; വൻ ഓപ്പറേഷനുമായി സുരക്ഷാസേന; ഭീകരർ പദ്ധതിയിട്ടത് വൻ ആക്രമണം

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: മാവോയിസ്റ്റ് ഭീകര ശൃംഖലയ്‌ക്ക് കനത്ത പ്രഹരമേൽപ്പിച്ച് സുരക്ഷാസേനയുടെ അതിസാഹസിക ഓപ്പറേഷൻ. മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി വനമേഖലയിൽ വർഷങ്ങളായി രഹസ്യമായി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റുകളുടെ ഭൂഗർഭ ആയുധ നിർമ്മാണ കേന്ദ്രം  പോലീസും സിആർപിഎഫും ചേർന്ന് തകർത്തു.  ഭൂമിക്കടിയിൽ ഒളിപ്പിച്ചിരുന്ന ടൺ കണക്കിന് ആയുധ നിർമാണ സാമഗ്രികളും സ്‌ഫോടകവസ്തു നിർമ്മാണ ഉപകരണങ്ങളുമാണ് സേന പിടിച്ചെടുത്തത്.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജൂൺ 26-ന് ആരംഭിച്ച വ്യാപക തിരച്ചിൽ ദൗത്യത്തിനൊടുവിലാണ് ബാല്ബേദ് വനമേഖലയിൽ ഈ രഹസ്യ കേന്ദ്രം കണ്ടെത്തിയത്. ഗഡ്ചിരോളി പോലീസിന്റെ പ്രത്യേക സംഘങ്ങളും സിആർപിഎഫും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

തിരച്ചിലിൽ അഞ്ച് മുതൽ ആറ് ടൺ വരെ ഭാരമുള്ള ലാത്ത് മെഷീൻ, 220-ലധികം തോക്കുകളുടെ ബാരലുകൾ, 150-ഓളം ക്ലേമോർ, ഗ്രനേഡ് ലോഞ്ചർ  നിർമ്മാണ പൈപ്പുകൾ, ഡ്രില്ലിംഗ് മെഷീനുകൾ, ഗ്രൈൻഡറുകൾ, ജനറേറ്ററുകൾ, ഇൻവർട്ടറുകൾ, ബാറ്ററികൾ, വെൽഡിംഗ് ഉപകരണങ്ങൾ തുടങ്ങി ആയുധ നിർമാണത്തിന് ആവശ്യമായ നിരവധി സാമഗ്രികൾ എന്നിവ കണ്ടെത്തി.

സുരക്ഷാസേനയുടെ കണ്ണിൽ പെടാതിരിക്കാനാണ് ഇത്തരം ഒരു സംവിധാനം ഭീകരരർ ഒരുക്കിയത്. ഭാവിയിൽ സേനയ്‌ക്കെതിരെ വൻ ആക്രമണങ്ങൾ നടത്തുന്നതിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നിർമ്മിക്കാനായിരുന്നു ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ പരിശോധനയ്‌ക്ക് ശേഷം പിടിച്ചെടുത്ത യന്ത്രസാമഗ്രികളും ആയുധ നിർമാണ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നശിപ്പിച്ചു. മാവോയിസ്റ്റ് ശൃംഖലയെ പൂർണമായി തകർക്കാനുള്ള നടപടികൾ തുടരുമെന്നും വനമേഖലകളിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളിൽ മാവോയിസ്റ്റുകൾക്കെതിരായ സംയുക്ത ഓപ്പറേഷനുകൾ ശക്തമാക്കിയിട്ടുണ്ട്. നിരവധി ഉന്നത നേതാക്കളെ വധിക്കുകയും വൻ ആയുധശേഖരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെ രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകര ശൃംഖലയ്‌ക്ക് തുടർച്ചയായ തിരിച്ചടികളാണ് നേരിടേണ്ടിവരുന്നത്.

Share