സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

Published by
ജനം വെബ്‌ഡെസ്ക്

കൊല്‍ക്കത്ത: സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ‘വെസ്റ്റ് ബംഗാള്‍ പബ്ലിക് സേഫ്റ്റി ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് ബില്‍-2026’ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് നടന്ന വോട്ടെടുപ്പില്‍ 41-നെതിരെ 176 വോട്ടുകള്‍ക്കാണ് ബില്‍ അംഗീകാരം നേടിയത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ മാതൃകയാക്കിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കും സംഘടിത അക്രമസംഘങ്ങള്‍ക്കും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി ഉറപ്പാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍. പൊതുസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കണ്ടെത്തുന്ന വ്യക്തികളെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസ് കമ്മിഷണര്‍ക്കും അധികാരം നല്‍കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നവരുടെ സ്ഥാവര-ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നഷ്ടപരിഹാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

കൂടാതെ കള്ളക്കടത്ത്, അനധികൃത മണല്‍ ഖനനം, വന-വന്യജീവി കൊള്ള തുടങ്ങിയ കുറ്റകൃത്യങ്ങളെയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പാക്കുന്നതിനുള്ള കരട് ബില്‍ ജൂലൈ 2-ന് മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നിയമസഭയില്‍ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് യു.സി.സി നടപ്പാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ ഉന്നതതല സമിതിയെ നിയോഗിച്ചതായും നാല് ആഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് നിര്‍ദേശിച്ചതായും അദ്ദേഹം അറിയിച്ചു.

Share