ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളെ ശക്തമായ അപലപിച്ച് ഇന്ത്യ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ട ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റവും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്‌ക്കും നേരിട്ടുള്ള ഭീഷണിയുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
“പാകിസ്താന്റെ ഇത്തരം നടപടികൾ അവരുടെ അശ്രദ്ധവും ഉത്തരവാദിത്തമില്ലാത്തതുമായ പെരുമാറ്റത്തിന്റെ തുടർച്ചയാണ്. ആഭ്യന്തര സുരക്ഷാ വീഴ്ചകളും പരാജയങ്ങളും അതിർത്തിക്കപ്പുറത്തുള്ള ആക്രമണങ്ങളിലൂടെ മറച്ചുവെക്കാനുള്ള നിരർഥക ശ്രമമാണിത്” വിദേശകാര്യ മന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യ ആശംസിച്ചു.
ഞായറാഴ്ച രാത്രിയാണ് പാകിസ്താൻ അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാർ പ്രവിശ്യകളിൽ കര-വ്യോമ സൈനിക നടപടി നടത്തിയത്. ഭീകരസംഘടനകളുടെ താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്താന്റെ വിശദീകരണം. എന്നാൽ, ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടത്. മരിച്ചവരുടെ ചിത്രങ്ങൾ അഫ്ഗാൻ പുറത്തുവിട്ടിരുന്നു. അഫ്ഗാൻ അധികൃതരുടെ കണക്കുകൾ പ്രകാരം 36 പേർ കൊല്ലപ്പെടുകയും 160-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്‌ട്രസഭയും സ്ഥിരീകരിച്ചിട്ടുണ്ട്.