തൃശൂർ: തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയാണ് മരിച്ചത്.
കഴിഞ്ഞ 27-നാണ് ജ്യോതി സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. മുറിയെടുക്കാൻ എത്തിയപ്പോൾ പാവറട്ടി സ്വദേശിയായ ഒരു ഓട്ടോറിക്ഷ ഡ്രൈവറും യുവതിക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാവിലെ മുതൽ മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ ഈസ്റ്റ് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാതിൽ തുറന്നപ്പോഴാണ് യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രസവത്തിനിടെ യുവതി മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.
സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
യുവതിയെ മുൻപേ പരിചയമുണ്ടായിരുന്നുവെന്നും ലോഡ്ജിൽ മുറിയെടുക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഓട്ടോ ഡ്രൈവർ മൊഴി നൽകി. കഴിഞ്ഞ ദിവസം യുവതി വയറുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് മരുന്ന് വാങ്ങി നൽകിയെന്നും തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ഇയാൾ മൊഴി നൽകിയതായാണ് വിവരം.
വിവാഹമോചിതയാണ് മരിച്ച യുവതി. ജ്യോതി മുമ്പും ഇടയ്‌ക്കിടെ ഇതേ ലോഡ്ജിൽ മുറിയെടുത്തിരുന്നതായി ലോഡ്ജ് ജീവനക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, കസ്റ്റഡിയിലുള്ള ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ യുവതി 2024-ൽ പരാതി നൽകിയിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു അന്നത്തെ പരാതി. ആ പരാതിയുടെയും നിലവിലെ സംഭവത്തിന്റെയും തമ്മിൽ ബന്ധമുണ്ടോയെന്നത് ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
യുവതി ലോഡ്ജിൽ എത്താനുണ്ടായ സാഹചര്യം, കുഞ്ഞിന്റെ ജനനവും മരണവും ഉൾപ്പെടെയുള്ള എല്ലാ സാഹചര്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.















