220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

Published by
ജനം വെബ്‌ഡെസ്ക്

ചണ്ഡീഗഢ്: ഹരിയാനയിലെ അംബാല ജില്ലയില്‍ 220 അടി താഴ്ചയുള്ള തുറന്ന ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍. ധനൗറ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നിര്‍ഭയ് സിംഗ് എന്ന കുട്ടിയെ രക്ഷപ്പെടുത്താന്‍ എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാസേന, സൈന്യം എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ 6.30ഓടെ പിതാവ് മന്‍ജീത് സിംഗിനൊപ്പമാണ് നിര്‍ഭയ് വയലിലെത്തിയത്.

വയലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മുത്തച്ഛന്‍ കര്‍ണയില്‍ സിംഗിന്റെ സമീപത്തായിരുന്നു കുട്ടി കളിച്ചിരുന്നത്. ഇതിനിടെ തുറന്നുകിടന്ന ഒമ്പത് ഇഞ്ച് വീതിയുള്ള ബോര്‍വെല്ലില്‍ മണ്ണ് വാരിയിടുന്നതിനിടെ ഉള്ളിലേക്ക് നോക്കാന്‍ ശ്രമിച്ചപ്പോള്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ നിലവിളി കേട്ട് പിതാവും മുത്തച്ഛനും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ബോര്‍വെല്ലിന്റെ ഇടുങ്ങിയ വലിപ്പം കാരണം സാധിച്ചില്ല. തുടര്‍ന്ന് രാവിലെ 7.30ഓടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ രക്ഷാസംഘം ബോര്‍വെല്ലിനുള്ളിലേക്ക് പ്രത്യേക ക്യാമറ ഇറക്കി കുട്ടിയുടെ നില നിരീക്ഷിക്കുന്നുണ്ട്. കുട്ടി നിലവില്‍ ജീവനോടെയുണ്ടെന്നും ആവശ്യമായ ഓക്‌സിജനും മറ്റ് സഹായങ്ങളും എത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അംബാല ഡെപ്യൂട്ടി കമ്മിഷണര്‍ അജയ് സിംഗ് തോമര്‍ രക്ഷാപ്രവര്‍ത്തനം നേരിട്ട് ഏകോപിപ്പിക്കുന്നുണ്ട്. ആദ്യഘട്ട ശ്രമം വിജയിച്ചില്ലെങ്കില്‍ ബോര്‍വെല്ലിന് സമാന്തരമായി മറ്റൊരു കുഴി കുഴിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള നടപടിയും ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, തുറന്ന ബോര്‍വെല്ലുകള്‍ വലിയ അപകടഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ജില്ലാ ഭരണകൂടം ബോര്‍വെല്‍ ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ചെറിയൊരു കോണ്‍ക്രീറ്റ് സ്ലാബോ ടൈലോ ചാക്കോ ഉപയോഗിച്ച് ബോര്‍വെല്‍ അടച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

2006-ല്‍ ഹരിയാനയിലെ കുറുക്ഷേത്രയില്‍ അഞ്ചുവയസ്സുകാരന്‍ പ്രിന്‍സ് കുമാര്‍ ബോര്‍വെല്ലില്‍ വീണ് 50 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്ത സംഭവത്തിന് പിന്നാലെ ഉപേക്ഷിക്കപ്പെട്ട ബോര്‍വെല്ലുകള്‍ നിര്‍ബന്ധമായും സുരക്ഷിതമായി അടയ്‌ക്കണമെന്ന് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

Share