അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗര്‍: ഈ വര്‍ഷത്തെ അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്‌ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ജമ്മു-കശ്മീരില്‍ വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനകളായ ലഷ്‌കര്‍-ഇ-ത്വയ്യിബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ പ്രധാന സഹായിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ഹാജി ലത്തീഫിനെ കത്തുവ പൊലീസ് നടത്തിയ അതിസാഹസിക മിന്നല്‍ ഓപ്പറേഷനില്‍ അറസ്റ്റ് ചെയ്തു.

ജൂലൈ 3-ന് ആരംഭിക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിയിരിക്കെയാണ് നിര്‍ണായക അറസ്റ്റ്. അതിര്‍ത്തി കടന്നുള്ള ഭീകര ശൃംഖലയ്‌ക്ക് വലിയ തിരിച്ചടിയാണ് ഈ നടപടിയെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഭീകരരെ നുഴഞ്ഞുകയറ്റുന്നതില്‍ ഹാജി ലത്തീഫ് നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

അതിര്‍ത്തി കടന്ന് എത്തുന്ന ഭീകരര്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കുക, ആയുധങ്ങളും മറ്റ് ലോജിസ്റ്റിക് സഹായങ്ങളും എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു. കുറഞ്ഞത് 12 പാകിസ്ഥാന്‍ ഭീകരരെയെങ്കിലും ഇന്ത്യയിലേക്ക് കടത്തിവിടാന്‍ ഇയാള്‍ നേരിട്ട് സഹായിച്ചതായും അന്വേഷണസംഘം കണ്ടെത്തി.

സിയാല്‍ക്കോട്ട് സെക്ടര്‍ വഴി ഇന്ത്യയിലെത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കമാന്‍ഡര്‍മാര്‍ രാജ്യത്ത് എത്തിയശേഷം ഹാജി ലത്തീഫുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയിലെ ഉന്നത ഉദ്യോഗസ്ഥരുമായി വര്‍ഷങ്ങളായി ഇയാള്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നതിന് ഡിജിറ്റല്‍ തെളിവുകളും സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഹാജി ലത്തീഫിന്റെ അറസ്റ്റോടെ അമര്‍നാഥ് തീര്‍ത്ഥാടനം ലക്ഷ്യമിട്ട് അതിര്‍ത്തിക്കപ്പുറത്ത് ആസൂത്രണം ചെയ്തിരുന്ന വലിയൊരു ഭീകര ഗൂഢാലോചന തകര്‍ക്കാന്‍ കഴിഞ്ഞതായാണ് സുരക്ഷാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടനം പൂര്‍ണ സുരക്ഷിതമാക്കാന്‍ ജമ്മു-കശ്മീരിലുടനീളം സുരക്ഷാസേനയും സിവില്‍ ഭരണകൂടവും സംയുക്തമായി വിപുലമായ മോക്ക് ഡ്രില്ലുകള്‍ ആരംഭിച്ചിട്ടുണ്ട്. പഹല്‍ഗാം, ബല്‍താല്‍ എന്നീ രണ്ട് പ്രധാന യാത്രാമാര്‍ഗങ്ങളിലും ഭീകരാക്രമണ പ്രതിരോധം, ദുരന്തനിവാരണം, അടിയന്തര രക്ഷാപ്രവര്‍ത്തനം എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനങ്ങള്‍ നടക്കുന്നത്.

സി.ആര്‍.പി.എഫ്., ജമ്മു-കശ്മീര്‍ പൊലീസ്, ഇന്ത്യന്‍ സൈന്യം, ആരോഗ്യവകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 3-ന് ആരംഭിച്ച് രക്ഷാബന്ധന്‍ ദിനമായ ഓഗസ്റ്റ് 28-ന് സമാപിക്കുന്ന 57 ദിവസത്തെ അമര്‍നാഥ് തീര്‍ത്ഥാടനം ഭീകരഭീഷണികള്‍ക്ക് വഴങ്ങാതെ സുരക്ഷിതമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

Share