മാസപ്പടി കേസ്: പി.എ. മുഹമ്മദ് റിയാസിലേക്കും ഇ.ഡിയുടെ അന്വേഷണം; വീണയുടെ അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകള്‍ പരിശോധിക്കും

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: സി.എം.ആര്‍.എല്‍എക്‌സാലോജിക് മാസപ്പടി കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുന്‍ പൊതുമരാമത്ത് മന്ത്രിയും സി.പി.എം സംസ്ഥാന സമിതി അംഗവും പാര്‍ട്ടി നിയമസഭാ കക്ഷി ചീഫ് വിപ്പുമായ പി.എ. മുഹമ്മദ് റിയാസിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലെത്തിയെന്നാണ് ലഭിക്കുന്ന വിവരം.

വീണ ടി.യുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവായ പി.എ. മുഹമ്മദ് റിയാസിന്റെ അക്കൗണ്ടുകളിലേക്ക് വന്‍തുകകള്‍ കൈമാറിയിട്ടുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയ്‌ക്ക് ലഭിച്ച പണം പിന്നീട് ആരുടെയെല്ലാം അക്കൗണ്ടുകളിലേക്ക് ഒഴുകിയെന്നതും അന്വേഷണത്തിന്റെ പ്രധാന ഭാഗമാണ്.

അന്വേഷണ വിവരങ്ങള്‍ പ്രകാരം, സി.എം.ആര്‍.എല്ലും എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രധാനമായും 2017 മുതല്‍ 2020 വരെയുള്ള കാലയളവിലായിരുന്നു. 2020 ജൂണ്‍ 15-നാണ് വീണയും പി.എ. മുഹമ്മദ് റിയാസും വിവാഹിതരായത്. ഒരു ലക്ഷം രൂപയുടെ മൂലധന നിക്ഷേപത്തില്‍ 2014-15 കാലയളവില്‍ വീണയുടെ പൂര്‍ണ ഉടമസ്ഥതയില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. തുടര്‍ന്ന് 2017-19 സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനി ഗണ്യമായ വരുമാനം നേടിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

സി.എം.ആര്‍.എല്‍, എക്‌സാലോജിക്കിന് പ്രതിമാസം മൂന്ന് ലക്ഷം രൂപയും, മാര്‍ക്കറ്റിങ ്‌ഐ.ടി കണ്‍സള്‍ട്ടന്റായി വീണയെ നിയമിച്ചതിന്റെ പേരില്‍ പ്രതിമാസം അഞ്ച് ലക്ഷം രൂപയും നല്‍കിയെന്നാണ് അന്വേഷണ രേഖകളിലുള്ളത്. ഈ വരുമാനം ലഭിച്ചശേഷം പണം എങ്ങനെയാണ് വിനിയോഗിച്ചതെന്നും, ഏതെല്ലാം അക്കൗണ്ടുകളിലേക്കാണ് കൈമാറ്റം നടന്നതെന്നും ഇ.ഡി വിശദമായി പരിശോധിച്ചുവരികയാണ്.

ഇതിനിടെ ഇ.ഡി നടത്തിയ റെയ്ഡില്‍ മരവിപ്പിച്ച വീണയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടില്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, കേസിലെ സാമ്പത്തിക ഇടപാടുകളുടെ സമഗ്ര ശൃംഖല കണ്ടെത്തുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍, ഫണ്ട് കൈമാറ്റങ്ങള്‍, ബന്ധപ്പെട്ട വ്യക്തികളുടെ സാമ്പത്തിക രേഖകള്‍ എന്നിവ വിശദമായി പരിശോധിച്ചുവരികയാണെന്നാണ് അന്വേഷണ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്വേഷണത്തിന്റെ തുടര്‍ഘട്ടങ്ങളില്‍ കൂടുതല്‍ പേരുടെ മൊഴിയും രേഖകളും പരിശോധിക്കുമെന്നാണ് വിവരം.

Share