എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളത്തിലെ ഇൻഡി സഖ്യം; ‘പാർലമെന്റ് പാസാക്കിയ നിയമത്തിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല’ ശക്തമായ വിമർശനവുമായി ബിജെപി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെഎഫ്‌സിആർഎ (Foreign Contribution Regulation Act ) നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയത്തിന് എൽഡിഎഫും മറ്റ് പ്രതിപക്ഷ കക്ഷികളും പിന്തുണ നൽകിയപ്പോൾ, ബിജെപി അംഗങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. വോട്ടെടുപ്പിൽ 111 പേർ പ്രമേയത്തെ അനുകൂലിക്കുകയും 2 പേർ എതിർക്കുകയും ചെയ്തു.

വിദേശ ഫണ്ടുകളുടെ വിനിയോഗത്തിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സന്നദ്ധസംഘടനകളുടെയും ചാരിറ്റബിൾ ട്രസ്റ്റുകളുടെയും പ്രവർത്തനത്തെ ഈ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നാണ് സർക്കാർ വാദം.

അതേസമയം, പ്രമേയത്തിനെതിരെ സഭയിൽ ശക്തമായ നിലപാടുമായി വി. മുരളീധരൻ രംഗത്തെത്തി. പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായ അധികാരമില്ലെന്നും, ഇത്തരമൊരു പ്രമേയം ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് തന്നെ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും മതപരിവർത്തന പ്രവർത്തനങ്ങൾക്കും വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആശങ്കകളെ തുടർന്നാണ് കേന്ദ്രം എഫ്‌സിആർഎ ഭേദഗതി കൊണ്ടുവന്നതെന്നും ബിജെപി വാദിച്ചു. വിദേശ ഫണ്ടുകളുടെ ഉറവിടവും വിനിയോഗവും കർശനമായി നിരീക്ഷിക്കുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യമെന്നു ബിജെപി വിശദീകരിച്ചു.

മതപരിവർത്തനത്തിനും സംശയാസ്പദ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ സഹായിക്കുന്ന നിയമഭേദഗതിക്കെതിരെ സർക്കാർ പ്രമേയം പാസാക്കിയത് ദുരൂഹമാണെന്നും വിമർശനം ഉയരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്‌ട്രീയ നിലപാടുകൾക്കപ്പുറം വ്യക്തത വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Share