ബംഗളൂരു: മംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് മൂന്ന് പേർ മരിച്ചു. ബിഹാർ സ്വദേശികളായ അനാമിക ചൗരസ്യ (8), പാരി (4), ശാന്ത (46) എന്നിവരാണ് മരിച്ചത്.
ആറ് പേരാണ് വീടിനുള്ളിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ മൂന്ന് പേരെ ജീവനോടെ പുറത്തെടുത്തു. ബാലകൃഷ്ണ (48), അൽക (14), അനുഷ (11) എന്നിവർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു.
ബുധനാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയെ തുടർന്ന് മംഗളൂരുവിലെ കങ്കനാടി നാഗോരിയിലുള്ള വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. മതിൽ തകർന്ന് താഴെയുള്ള വാടകവീടുകളുടെ മേൽക്കൂരയിലേക്ക് പതിച്ചതോടെയാണ് ദുരന്തമുണ്ടായത്.
കഴിഞ്ഞ 20 വർഷമായി ഇവിടെ താമസിക്കുന്ന ബിഹാർ സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്തെ നാല് വാടകവീടുകളുടെ പിൻഭാഗത്തെ മതിലുകൾ തകർന്നതായും, ഇതിൽ രണ്ട് കുടുംബങ്ങളെ ദുരന്തം നേരിട്ട് ബാധിച്ചതായും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്നും യു.ടി. ഖാദർ അറിയിച്ചു.
തീരദേശ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ, കുന്നിൻ ചരിവുകൾക്കും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾക്കും സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.