ജെലാറ്റിൻ സ്ഫോടനത്തിന് പിന്നാലെ വൻ ദുരന്തം? കാവേരി ക്രഷറിൽ പാറ ഇടിഞ്ഞുവീണ് 7 മരണം

Published by
ജനം വെബ്‌ഡെസ്ക്

രാമനഗര: ബെംഗളൂരുവിന് സമീപം മഡപട്ടണ ഗ്രാമത്തിനടുത്തുള്ള കാവേരി ക്രഷറിൽ പാറ ഇടിഞ്ഞുവീണ് ഏഴ് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചിലർ ഇനിയും പാറക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇതോടെ മരണസംഖ്യ ഉയരുമെന്നുള്ള ആശങ്ക ശക്തമാണ്.

വ്യാഴാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. പതിവുപോലെ ഖനനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മേലേക്ക് അപ്രതീക്ഷിതമായി വലിയ പാറക്കൂട്ടങ്ങൾ പതിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മൂന്ന് ട്രാക്ടറുകൾ പൂർണമായും തകർന്നു.

രാമു (46), രാജ്പാൽ സിംഗ് (35), സത്യനാരായൺ സിംഗ് (31), റാം വതർ സിംഗ് (31), രാജേന്ദ്ര പ്രസാദ്, നുഹാർ സിംഗ്, ഭുവനേശ്വർ സിംഗ് എന്നിവരാണ്‌ മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും ബീഹാർ സ്വദേശികളാണ്. തൊഴിൽ തേടി കർണാടകയിലെത്തിയവർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.

ഗുലാബ് സിംഗ് (27), രാജ് പാൽ (30), ചോട്ടു (24), നൊഹർ സിംഗ് (21), ആനന്ദ് (30) എന്നിവരടക്കം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മൈസൂർ റോഡിലെ ആർആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

അപകടത്തിന് പിന്നാലെ തവരേക്കരെ പോലീസ്, ദുരന്തനിവാരണ സേന, രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കൂടുതൽ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട് .

സംഭവസ്ഥലം സന്ദർശിച്ച സെൻട്രൽ സോൺ ഐജിപി എസ്. ഗിരീഷ്, രണ്ട് ക്വാറികളിലായി ഖനനപ്രവർത്തനം നടന്നുവരികയായിരുന്നു എന്നും താഴെയുള്ള ഭാഗത്ത് 16 തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നും പറഞ്ഞു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, അപകടത്തിന് പിന്നിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടെന്ന സംശയം ശക്തമാണ്. ഹുലവേനഹള്ളി ഗ്രാമപരിധിയിൽ ലൈസൻസില്ലാതെയും അനധികൃതമായും ഖനനം നടന്നിരുന്നു എന്നുള്ള ആരോപണമുണ്ട് . വലിയ പാറകൾ പൊട്ടിക്കാൻ ഉയർന്ന തീവ്രതയുള്ള ജെലാറ്റിൻ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചെന്നാണ് വിവരം. സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ സംവിധാനങ്ങൾ തകരാറിലായതോടെ ഭീമൻ പാറക്കെട്ടുകൾ താഴേക്ക് പതിച്ച് ദുരന്തമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കടുത്ത പ്രതികരണവുമായി എംഎൽഎ എസ്.ടി. സോമശേഖർ രംഗത്തെത്തി. ഇത് വെറും അപകടമല്ല, ക്രിമിനൽ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ പോലീസിനും ബന്ധപ്പെട്ട വകുപ്പുകൾക്കും ഉത്തരവാദിത്തമുണ്ടെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

കർണാടക മുഖ്യമന്ത്രി ഡി .കെ. ശിവകുമാർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി . ഖനനമേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്ന ക്വാറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപജീവനത്തിനായി സ്വന്തം നാട് വിട്ടെത്തിയ തൊഴിലാളികളുടെ ജീവനാണ് സുരക്ഷാ വീഴ്ചകൾ കവർന്നെടുത്തതെന്ന ആക്ഷേപം ശക്തമാകുകയാണ്.

Share