ന്യൂഡൽഹി: എംഎൽഎ സ്ഥാനം രാജിവച്ച് പാർട്ടി വിട്ടവരുടെ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എഐഎഡിഎംകെ രാജ്യസഭാ എംപി ഇൻബദുരൈയാണ് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
എഐഎഡിഎംകെ ടിക്കറ്റിൽ വിജയിച്ച ശേഷം രാജിവച്ച് തമിഴകത്തെ മറ്റൊരു പാർട്ടിയിൽ ചേർന്ന എംഎൽഎമാരുടെ നടപടി ജനവിധിയോടുള്ള വെല്ലുവിളിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാജിവെച്ച മണ്ഡലങ്ങളിൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് രാഷ്‌ട്രീയ കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമെന്നും എഐഎഡിഎംകെ ആരോപിച്ചു.
ചില രാഷ്‌ട്രീയ കക്ഷികൾ എംഎൽഎമാരെ സ്വാധീനിച്ച് പാർട്ടി മാറ്റത്തിന് പ്രേരിപ്പിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. ജയിച്ച ഉടൻ രാജിവച്ച് മറ്റൊരു പാർട്ടിയിൽ ചേർന്ന എംഎൽഎമാർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.കൂറുമാറിയ എംഎൽഎമാർക്കെതിരെ സ്പീക്കർക്കും പരാതി നൽകിയെന്ന് രാജ്യസഭാ എംപി.
കൂടാതെ, രാജിവെച്ച എംഎൽഎമാർ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും എഐഎഡിഎംകെ ആവശ്യപ്പെട്ടു. പാർട്ടി മാറലുമായി ബന്ധപ്പെട്ട കുതിരക്കച്ചവട ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവം തമിഴ്നാട് രാഷ്‌ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ രാഷ്‌ട്രീയ സമവാക്യങ്ങളിൽ ഈ വിഷയം നിർണായക സ്വാധീനം ചെലുത്താനിടയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.