തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാലേകാൽ മാസത്തെ ഇടവേളയ്‌ക്കുശേഷം ഇന്ന് ചേർന്ന പ്രത്യേക സെനറ്റ് യോഗം അലങ്കോലപ്പെടുത്തിയ ഇടത് സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് സിൻഡിക്കേറ്റ്-സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയുമായി നേരിട്ട് ബന്ധപ്പെട്ട ഡിഗ്രി അവാർഡ് ചെയ്യുക എന്ന ഏക അജണ്ട മാത്രമാണ് ഇന്നത്തെ പ്രത്യേക സെനറ്റ് യോഗത്തിലുണ്ടായിരുന്നത്. എന്നാൽ പ്ലക്കാർഡുകളുമായെത്തി മുദ്രാവാക്യം വിളിച്ച് യോഗനടപടികൾ തടസപ്പെടുത്തുകയായിരുന്നു ഇടതംഗങ്ങളെന്ന് ആരോപിച്ചു.
ഈ നടപടി സ്വദേശത്തും വിദേശത്തുമായി ഉപരിപഠനത്തിനും തൊഴിൽ അവസരങ്ങൾക്കും കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥിസ്നേഹം പ്രസംഗിക്കുന്ന ഇടതംഗങ്ങളുടെ യഥാർത്ഥ മുഖം ഇത്തരം നടപടിയിലൂടെ പുറത്തായെന്നും ആരോപിച്ചു.
കഴിഞ്ഞ ഒരു വർഷമായി കൃത്യമായ ആസൂത്രണത്തോടെ സെനറ്റ്, സിൻഡിക്കേറ്റ് യോഗങ്ങൾ തുടർച്ചയായി അലങ്കോലപ്പെടുത്തുന്നത് കേരള സർവകലാശാലയിലെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണെന്നും ഇവർ പറഞ്ഞു. ഒരു വശത്ത് വിദ്യാർഥിപ്രേമം പറയുകയും മറുവശത്ത് വിദ്യാർഥികളുടെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
പി. എസ്. ഗോപകുമാർ (സിൻഡിക്കേറ്റംഗം), എം. സതീശൻ, ഡോ. സി. എൻ. വിജയകുമാരി, സജി കമല, സുജിത് എസ്, ഡോ. ദിവ്യ എസ്. ആർ (സെനറ്റംഗങ്ങൾ) എന്നിവർ ചേർന്നാണ് പ്രസ്താവന പുറത്തിറക്കിയത്.