ന്യൂഡൽഹി: യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും പുനരാരംഭിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പശ്ചിമേഷ്യയിലെ എല്ലാ പ്രധാന സെക്ടറുകളിലേക്കുമുള്ള സർവീസുകളാണ് ഇപ്പോൾ സാധാരണ നിലയിലായത്.
യുഎഇയിൽ നിന്നുള്ള സർവീസുകൾ കഴിഞ്ഞ മാസം തന്നെ പുനരാരംഭിച്ചിരുന്നു. സലാല (ഒമാൻ), കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇന്നലെ മുതൽ പുനഃസ്ഥാപിച്ചതായി കമ്പനി വ്യക്തമാക്കി.
നിലവിൽ യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്കാണ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുന്നത്.
ഇന്ത്യയിലെ 18 നഗരങ്ങളെ പശ്ചിമേഷ്യയുമായി ബന്ധിപ്പിച്ച് ആഴ്ചയിൽ 780 സർവീസുകൾ നിലവിൽ കമ്പനി നടത്തുന്നുണ്ട്.
മസ്‌കത്ത്–മംഗളൂരു സർവീസും പുനഃസ്ഥാപിച്ചു. ഇന്നലെ ആരംഭിച്ച കോഴിക്കോട്–സലാല സർവീസ് ആഴ്ചയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും.
ഇന്ന് മുതൽ ആരംഭിക്കുന്ന കോഴിക്കോട്–കുവൈത്ത് സർവീസ് തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസമായിരിക്കും. എന്നാൽ മറ്റന്നാൾ മുതൽ ഇത് ആഴ്ചയിൽ മൂന്ന് ദിവസമായി വർധിപ്പിക്കും.
ബെംഗളൂരു–കുവൈത്ത് സർവീസ് നാളെ മുതൽ ആരംഭിക്കും. ജൂലൈ 7 മുതൽ ഈ സർവീസും ആഴ്ചയിൽ മൂന്ന് ദിവസമായി ഉയർത്തും.
കുവൈത്തിലേക്കുള്ള എല്ലാ സർവീസുകളും കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴിയായിരിക്കും പ്രവർത്തിക്കുക.















