ഇസ്രായേല്‍ താരത്തിനെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് എട്ടുവയസ്സുകാരി ലൊറെന്‍ അബ്ദുല്‍ സമദ്; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

Published by
ജനം വെബ്‌ഡെസ്ക്

ബറ്റുമി (ജോര്‍ജിയ): ഫലസ്തീനിലും ലെബനനിലും ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികള്‍ക്കെതിരായ പ്രതിഷേധമായി, ഇസ്രായേല്‍ താരത്തിനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ച് ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി എട്ടുവയസ്സുകാരിയായ ലെബനീസ് താരം ലൊറെന്‍ അബ്ദുല്‍ സമദ്. ജോര്‍ജിയയിലെ ബറ്റുമിയില്‍ നടന്ന ടൂര്‍ണമെന്റിലാണ് കായികലോകത്തിന്റെ ശ്രദ്ധ നേടിയ ഈ സംഭവം.

മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ ലൊറെന് പോയിന്റുകള്‍ നഷ്ടമാവുകയും റാങ്കിംഗില്‍ തിരിച്ചടി നേരിടുകയും ചെയ്തു. എന്നിരുന്നാലും, റാങ്കിംഗിനേക്കാളും കിരീടത്തേക്കാളും തന്റെ മനസ്സാക്ഷിക്കാണ് പ്രാധാന്യമെന്ന നിലപാടിലായിരുന്നു ഈ കൊച്ചുമിടുക്കി ഉറച്ചുനിന്നത്.

ഈ തീരുമാനം കുടുംബത്തിന്റേതല്ലെന്നും, പ്രത്യാഘാതങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കിയ ശേഷമാണ് ലൊറെന്‍ സ്വയം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പിതാവ് വ്യക്തമാക്കി. ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികളെക്കുറിച്ചും സാധാരണ ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചും മകള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഈ തീരുമാനത്തിന്റെ ഫലമെന്താകുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു. നിരപരാധികളായ കുട്ടികളും കുടുംബങ്ങളും ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ ആ രാജ്യത്തിന്റെ പ്രതിനിധിക്കെതിരെ സൗഹൃദപരമായ മത്സരം കളിക്കാന്‍ അവളുടെ മനസ്സ് അനുവദിച്ചില്ല. സ്വന്തം നിലപാടില്‍ അവള്‍ ഉറച്ചുനിന്നു,’ എന്ന് ലൊറെന്റെ പിതാവ് പ്രതികരിച്ചു.

ലൊറെന്റെ നടപടി സാമൂഹ്യമാധ്യമങ്ങളിലും ചെസ് ലോകത്തും വ്യാപക ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ചിലര്‍ ധീരമായ മാനവിക നിലപാടായി ഇതിനെ വിശേഷിപ്പിക്കുമ്പോള്‍, കായികരംഗം രാഷ്‌ട്രീയത്തില്‍നിന്ന് അകന്നുനില്‍ക്കണമെന്ന അഭിപ്രായവും മറ്റുചിലര്‍ മുന്നോട്ടുവയ്‌ക്കുന്നുണ്ട്.

Share