രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമലല്ല ക്ഷേത്രത്തില്‍ കാണിക്കപ്പണം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു. ഈ ദൗര്‍ഭാഗ്യകരമായ സംഭവം മുതലെടുത്ത് ഹിന്ദുധര്‍മ്മത്തെയും ഹിന്ദുസമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഹിന്ദുവിരുദ്ധ-ദേശവിരുദ്ധ ശക്തികളുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംഭവം രാമഭക്തരുടെയും മുഴുവന്‍ സമൂഹത്തിന്റെയും വിശ്വാസത്തെയും വികാരങ്ങളെയും വ്രണപ്പെടുത്തിയിട്ടുണ്ടെന്ന് ഹൊസബാളെ പ്രസ്താവനയില്‍ പറഞ്ഞു. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ത്ഥന പ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തലമുറകളുടെ പോരാട്ടങ്ങളും ദശലക്ഷക്കണക്കിന് രാമഭക്തരുടെ സമര്‍പ്പണവും ത്യാഗവും ഭക്തിയും ചേര്‍ന്നാണ് ശ്രീരാമജന്മഭൂമിയില്‍ മനോഹരമായ ക്ഷേത്രം ഉയര്‍ന്നതെന്നും, അത് ഇന്ന് ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹത്തിന്റെ വിശ്വാസകേന്ദ്രമായി മാറിയിട്ടുണ്ടെന്നും ഹൊസബാളെ പറഞ്ഞു.

സംഭവത്തെ അതീവ ഗൗരവത്തോടെ കാണണമെന്നും, ക്ഷേത്രത്തിന്റെ മാനേജ്മെന്റിലും ഭരണ സംവിധാനങ്ങളിലും ഉണ്ടായിട്ടുള്ള പോരായ്മകള്‍ കണ്ടെത്തി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസം തകര്‍ക്കുന്ന സാഹചര്യം ഇനി ഉണ്ടാകരുതെന്നും, നിലവിലുള്ള ആശയക്കുഴപ്പങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുതാര്യമായ സാമ്പത്തിക മാനേജ്മെന്റും കുറ്റമറ്റ ഭരണ സംവിധാനവും വിശുദ്ധി നിറഞ്ഞ അന്തരീക്ഷവും ഉറപ്പാക്കുന്നതിലൂടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഭക്തരുടെ വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയും ഹൊസബാളെ രേഖപ്പെടുത്തി.

Share