ഇസ്രോയ്‌ക്ക് ബോംബ് ഭീഷണി; സന്ദേശത്തിന് പിന്നില്‍ ഗാസിയാബാദില്‍ നിന്നുള്ളയാള്‍, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

ബെംഗളൂരു: ഇസ്രോ ആസ്ഥാനത്തേക്ക് ഇ-മെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി ബെംഗളൂരു പൊലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള ഒരാളാണ് ഭീഷണിക്ക് പിന്നിലെന്നും, ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസവും വെള്ളിയാഴ്ചയും ഇസ്രോ ആസ്ഥാനത്തേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സി.ഐ.എസ്.എഫും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തുടര്‍ അന്വേഷണത്തിലാണ് ഭീഷണി സന്ദേശത്തിന്റെ ഉറവിടം ഗാസിയാബാദിലേക്ക് എത്തിയത്. സംശയാസ്പദമായ വ്യക്തിയുടെ പക്കല്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയതായും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ഭീഷണി സന്ദേശം അയച്ചതിന്റെ സാഹചര്യം ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Share