ശ്രീനിവാസൻ കൊലക്കേസ്; പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ ടി.എ. അയൂബ് എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതികളിലൊരാളും നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ പ്രധാന ആയുധ പരിശീലകനുമായ ടി.എ. അയൂബ് എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി. എറണാകുളം സ്വദേശിയായ ഇയാൾ വെള്ളിയാഴ്ച കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്.

കേസിലെ പ്രധാന കണ്ണിയായ ടി.എ. അയൂബിനെ കണ്ടെത്തുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാപക അന്വേഷണം നടത്തിയിരുന്നു. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പുറമെ, വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികവും എൻഐഎ പ്രഖ്യാപിച്ചിരുന്നു.

കൊലപാതകം, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടാണ് എൻഐഎ അന്വേഷണം നടത്തിവരുന്നത്. അന്വേഷണം ശക്തമായതും ഒളിവിൽ തുടരാനുള്ള സാഹചര്യം പ്രയാസകരമായതുമാണ് പ്രതിയെ കീഴടങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

മുമ്പ് എറണാകുളം ജില്ലയിലെ എടമനക്കാട്ടുള്ള ടി.എ. അയൂബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നവരുടെ പട്ടിക ഉൾപ്പെടെയുള്ള നിർണായക രേഖകൾ കണ്ടെത്തിയതായി അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. പിഎഫ്ഐയുടെ വിവിധ പ്രത്യേക വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ആയുധ പരിശീലനം നൽകുന്നതിലും ഇയാൾക്ക് പ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

ശ്രീനിവാസൻ വധക്കേസിലെ ഗൂഢാലോചനയുടെയും പരിശീലന ശൃംഖലയുടെയും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ടി.എ. അയൂബിന്റെ കീഴടങ്ങൽ അന്വേഷണത്തിന് നിർണായക വഴിത്തിരിവാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

Share